അലപ്പോ: സിറിയയിലെ അലപ്പോ പ്രവിശ്യയിൽ വിമതർക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 28 പേർ കൊല്ലപ്പെട്ടു. അലപ്പോയിലെ തെക്കൻ നഗരത്തിലായിരുന്നു ആക്രമണം. ആഭ്യന്തരകലാപം രൂക്ഷമായ സിറിയയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം.
വെളളിയാഴ്ച്ച അർദ്ധരാത്രി മുതലാണ് സിറിയയിലെ വിവിധയിടങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയത്. ചിലയിടങ്ങളിൽ ബാരൽ ബോംബ്, ക്രൂഡ് ബോംബുകളും വർഷിച്ചതായും ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അലപ്പോയ്ക്ക് അടുത്തുളള സ്വകാര്യ ആശുപത്രിക്ക് നേരെയും ബോംബ് വർഷിച്ചു. ബോംബാക്രമണത്തിൽ ആശുപത്രി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്.
പോരാട്ടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം സാധാരണക്കാരാണ് കൊല്ലപ്പെട്ടതിലേറെയെന്നും മനുഷ്യാവകാശ സംഘടന സിറിയൻ ഒബസർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. സിറിയയിലെ സൈനിക സഹകരണം ചർച്ച ചെയ്യുന്നതിനായി വെളളിയാഴ്ച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും പ്രസിഡന്റ് വ്ലാഡിമർ പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് റഷ്യ സിറയിൽ ആക്രമണം നടത്തിയത്.