തിരുവനന്തപുരം: എംകെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ബോദ്ധ്യമായതിനാലാണ് സർക്കാർ പിൻവാങ്ങുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ചുമതലയേൽക്കുന്നില്ല എന്ന് ദാമോദരൻ പറഞ്ഞതു കൊണ്ടായില്ല. നിയമം ലംഘിച്ച് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണം. ജനങ്ങളുടെ വിജയമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ജനവികാരത്തിന് മുന്നിൽ സർക്കാരിന് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. ധാർഷ്ട്യം കൊണ്ട് മാത്രം ഭരിക്കാനാകില്ലെന്ന് സർക്കാർ മനസ്സിലാക്കണം.
സർക്കാരിന് നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറലും ഡിജിപിയും ഉള്ളപ്പോൾ മുഖ്യമന്ത്രി സ്വകാര്യ ഉപദേശകനെ നിയമിച്ചത് അധാർമ്മികവും ഭരണഘടനാ ലംഘനവുമാണ്. മുഖ്യമന്ത്രിയുടെ മാർഗ്ഗം പിന്തുടർന്ന് ഓരോ മന്ത്രിമാരും സ്വകാര്യ ഉപദേശകരെ നിയമിക്കാൻ തുടങ്ങിയാൽ ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകും. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിക്ക് തന്നെ വിശ്വാസമില്ലാതാകുന്ന അവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്. ഭരണഘടനയോട് കൂറുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ല.
മാത്രമല്ല രഹസ്യ സ്വഭാവമുള്ള ഏത് ഫയലും വിളിച്ച് വരുത്തി പരിശോധിക്കാൻ അവകാശമുള്ളയാൾ കളങ്കിത വ്യക്തിത്വങ്ങളുടെ വക്കാലത്ത് ഏൽക്കുന്നത് സാധാരണ ജനങ്ങളോടുള്ള വഞ്ചനയാണ്. ഇത് തടയാൻ ഏതറ്റം വരെ പോകാനും ബിജെപി തയ്യാറാണെന്നും കുമ്മനം പറഞ്ഞു.