തിരുവനന്തപുരം : എം കെ ദാമോദരൻ നിയമോപദേഷ്ടാവ് സ്ഥാനത്ത് നിന്ന് പിന്മാറാൻ കാരണം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണെന്ന് വി എസ് അച്യുതാനന്ദൻ . കുമ്മനം കോടതിയിൽ കൊടുത്ത ഹർജിയാണ് പിന്മാറ്റത്തിന് കാരണം . തന്നെ ലക്ഷ്യം വച്ചുള്ള ദാമോദരന്റെ ആരോപണങ്ങൾ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന രീതിയിലാണെന്നും വി എസ് തുറന്നടിച്ചു.
ഐസ്ക്രീം കേസിൽ വി എസ്സിന്റെ ഹർജി സുപ്രീം കോടതി തള്ളിയതാണ് തനിക്കെതിരെ ആരോപണമുയരാൻ കാരണമെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും എം കെ ദാമോദരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . ഇതിന് മറുപടിയായാണ് വി എസിന്റെ പരാമർശം. ദാമോദരന്റെ ആരോപണം അർഹിക്കുന്ന അവജ്ഞയോടെ ജനം പുച്ഛിച്ചു തള്ളുമെന്നും വി എസ് വ്യക്തമാക്കി.
സർക്കാർ കക്ഷി ചേർന്നിട്ടുള്ള കേസുകളിൽ സർക്കാരിനെതിരെ വാദിക്കുന്ന അഭിഭാഷകൻ മുഖ്യമന്ത്രിയുടെ നിയമോപദേശകനാകുന്ന ഔചിത്യത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കേയാണ് താൻ സ്ഥാനമേൽക്കുന്നില്ലെന്ന് എം കെ ദാമോദരൻ വ്യക്തമാക്കിയത് . തുടർന്ന് ദാമോദരൻ സ്ഥാനമേൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു . തുടർന്നാണ് വിഎസിനെതിരെ ദാമോദരൻ പരോക്ഷ വിമർശനം ഉന്നയിച്ചത്.