കൊച്ചി: കേരള ഹൈക്കോടതി വളപ്പിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷം. യാതൊരു പ്രകോപനവും കൂടാതെ അഭിഭാഷകർ മാദ്ധ്യമപ്രവർത്തകരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. നിയമസംരക്ഷകരായ അഭിഭാഷകർ, സംസ്ഥാന ഹൈക്കോടതിയെ സാക്ഷിയാക്കി നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുകയായിരുന്നു.
കോടതിയിൽ നിന്നും മാദ്ധ്യമപ്രവർത്തകരെ ഇറക്കി വിടുകയും ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതി വളപ്പിൽ മാദ്ധ്യമപ്രവർത്തകർക്കു നേരേയുണ്ടായ അക്രമത്തിനെതിരേ ധർണ്ണ നടത്തിയ മാദ്ധ്യമപ്രവർത്തകർക്കിടയിലേയ്ക്ക് ബൈക്ക് ഓടിച്ചു കയറ്റാനും ശ്രമമുണ്ടായി.
ഗവണ്മെന്റ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്തതിനേത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ധനേഷ് മാത്യു മാഞ്ഞൂരാന്റെ കോടതിനടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ ധനേഷ് മാത്യുവിനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് അഭിഭാഷകർ ആക്രമിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരെക്കൂടാതെ ഓട്ടോ ഡ്രൈവർമാരെയും ഇവർ ആക്രമിച്ചു.
മാദ്ധ്യമപ്രവർത്തകരെ മർദ്ദിക്കുകയും, ക്യാമറയും ഉപകരണങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. വനിതാമാദ്ധ്യമപ്രവർത്തകരെയും അസഭ്യം പറഞ്ഞതോടെ രംഗം സംഘർഷത്തിലേയ്ക്കു വഴി മാറുകയായിരുന്നു. സ്ഥിതി നിയന്ത്രണാതീതമായതിനേത്തുടർന്ന് പൊലീസ് ലാത്തി വീശി. സംഭവത്തേത്തുടർന്ന് കുത്തിയിരുന്നു പ്രതിഷേധിച്ച മാദ്ധ്യമപ്രവർത്തകർക്കു നേരേ അഭിഭാഷകർ നാണയത്തുട്ടുകളെറിയുകയും ചെയ്തു. പൊലീസ് ലാത്തിച്ചാർജ്ജ് ആരംഭിച്ചതോടെ അഭിഭാഷകർ ഹൈക്കോടതിയിൽ അഭയം തേടി.
ഹൈക്കോടതിയിലെ സംഘർഷം നിയന്ത്രിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസുമായി അദ്ദേഹം ഫോനിൽ സംസാരിച്ചു. സിറ്റി പൊലീസ് കമ്മീഷണർ എം.പി ദിനേശ് സ്ഥലത്തെത്തിയിട്ടുണ്ട്.