കൊച്ചി: കേരള ഹൈക്കോടതി വളപ്പിൽ ഇന്നലെ മാദ്ധ്യമപ്രവർത്തകരും, അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകർ പ്രസാദ് ശുപാർശ ചെയ്തു. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടനുണ്ടാകുമെന്നാണ് സൂചന.
സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ ഗവണ്മെന്റ് പ്ലീഡർ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ കോടതിയിൽ ഹാജരാക്കിയപ്പോൾ, കോടതിനടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ തടയണമെന്നും, ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകർ പ്രശ്നങ്ങൾക്കു തുടക്കമിടുന്നത്. തുടർന്ന് വനിതാമാദ്ധ്യമപ്രവർത്തകരടക്കമുള്ളവരെ ആക്രമിക്കുകയും, അസഭ്യം പറയുകയും ക്യാമറയടക്കമുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
മണിക്കൂറുകളോളം നീണ്ടു നിന്ന സംഘർഷം പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.