തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പു കേസിൽ സലിം രാജിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിനോടൊപ്പം സലിം രാജിന്റെ ഭാര്യയെയും കേസിൽ കുറ്റവിമുക്തയാക്കിയിട്ടുണ്ട്. നിലവിൽ മുൻ ഡെപ്യൂട്ടി തഹസീൽദാർ വിദ്യോദയ കുമാർ, നിസാർ അഹമ്മദ്, മുഹമ്മദ് കാസിം, സുഹറാബീവി, റുഖിയ ബീവി എന്നിവരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കടകംപള്ളി വില്ലേജിൽ 45.50 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 170 പേരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. കേസിൽ ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച ഭൂമിതട്ടിപ്പിൽ 14 കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.