കൊച്ചി: ഡി.ജി.പി സ്ഥാനത്തു നിന്നും നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ടി.പി.സെന്‍കുമാര്‍ നല്കിയ ഹർജ്ജി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് കോടതി വ്യക്തമാക്കി. അതേസമയം സെന്‍കുമാറിനു ലഭിച്ചിരുന്ന ശമ്പളത്തില്‍ മാറ്റം വരുത്തരുതെന്നും കോടതി അറിയിച്ചു.
എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു ഡി.ജി.പി സ്ഥാനത്തു നിന്നും ടി.പി.സെന്‍കുമാറിനെ മാറ്റിയത്. എന്നാല്‍ ഇത് ചട്ടലംഘനമാണെന്ന് കാണിച്ച് സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതിയില്‍ പരാതി നല്കി. ഈ പരാതിയാണ് കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് മുന്‍ഗണന നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം സെന്‍കുമാറിന്റെ ശമ്പളത്തില്‍ മാറ്റം വരുത്തരുതെന്നും കോടതി പ്രത്യേകം എടുത്തു പറഞ്ഞു.
എന്നാല്‍ കോടതി വിധിയില്‍ സെന്‍കുമാര്‍ പ്രതികരിച്ചില്ല. നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ പറഞ്ഞു. സ്ഥാനത്തു നിന്നും നീക്കിയ ശേഷം അവധിയിലാണ് അദ്ദേഹം. ട്രൈബ്യൂണല്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സാദ്ധ്യത. സുപ്രീംകോടതി ഉത്തരവിനും പൊലീസ് ആക്റ്റിനും വിരുദ്ധമായാണ് സര്‍ക്കാരിന്റെ നടപടയെന്നാണ് സെന്കുമര് ഹർജ്ജിയില്‍ ഉന്നയിച്ചിരുന്നത്.