കൊച്ചി: ഹൈക്കോടതിയില്‍ അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ അക്രമ സംഭവങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു വിടാന്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചു. എ.ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചയിലായിരുന്നു തീരുമാനം. ഹൈക്കോടതിയിലെ മീഡിയ റൂം പ്രവര്‍ത്തനം സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അക്രമസംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ ജില്ലാ പോലീസ് മേധാവി അന്വേഷിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അഭിഭാഷകര്‍ നടത്തിയ അക്രമങ്ങളെ തുടര്‍ന്നായിരുന്നു എ.ജിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. അക്രമസംഭവങ്ങളും അതിലേക്കു നയിച്ച കാരണങ്ങളും ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ യോഗത്തില്‍ എ.ജി ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയിലെ മീഡിയ റൂമിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതിയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അന്തിമ തീരുമാനമെടുക്കും. ഈ തീരുമാനം മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും അംഗീകരിക്കണം.
മറ്റൊരു പ്രധാന തീരുമാനം അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കാനും തീരുമാനിച്ചു. കെ.യു.ഡബ്ല്യൂ.ജെ പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷക സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയില്‍ അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അക്രമങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴും പൂര്‍ണമായും ഹൈക്കോടതി വളപ്പില്‍ സംഘര്‍ഷാവസ്ഥ അവസാനിച്ചിട്ടില്ല. ഗവ.പ്ലീഡര്‍ യുവതിയെ കടന്നുപിടിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ് അഭിഭാഷകരുടെ പ്രകോപനത്തിനു കാരണം.