ഗയ: ഗയയിൽ കഴിഞ്ഞയാഴ്ച 10 സി.ആർ.പി.എഫ് ജവാന്മാർ മരിക്കാനിടയായ മൈൻ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാന മാവോയിസ്റ്റ് നേതാവ് അറസ്റ്റിലായി. ഗയ-ഔറംഗാബാദ് വനമേഖലയിൽ മൈൻ പൊട്ടിത്തെറിച്ചായിരുന്നു ജവാന്മാർ കൊല്ലപ്പെട്ടത്. ഇതേത്തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ മൂന്നു മാവോയിസ്റ്റുകളെയും സൈന്യം വധിച്ചിരുന്നു.
സി.പി.ഐ(മാവോയിസ്റ്റ്) സോണൽ കമാന്റർ വിനോദ് യാദവ് എന്നറിയപ്പെടുന്ന നാഗേന്ദ്ര യാദവ് ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം ഇയാളുടെ സഹായി ഉപേന്ദ്രസിംഗ് ഭോക്തയും അറസ്റ്റിലായി. കഴിഞ്ഞ പത്തു വർഷമായി ഇയാൾ സി.പി.ഐ (മാവോസ്റ്റ്) സംഘടനയുടെ സെൻട്രൽ സോൺ നേതാവ് സന്ദീപ് ജിയുടെ വലംകയ്യായി പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബിഹാറിലെ സി.ആർ.പി.എഫിന് വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുള്ള ഇയാൾക്കു വേണ്ടി സി.ആർ.പി.എഫും, ഔറംഗാബാദ് പൊലീസും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിനുണ്ടായ ആക്രമണത്തിലെ തന്റെ പങ്കിനെക്കുറിച്ച് ഗയ പൊലീസിന്റെ പിടിയിലായ വിനോദ് യാദവ് സമ്മതിച്ചതായാണ് വിവരം. അതേസമയം, നബിനഗറിലുണ്ടായ ആക്രമണമടക്കമുള്ള ഒരു ഡസനോളം മാവോയിറ്റ്സ് ആക്രമണങ്ങളിൽ ഒരു മുതിർന്ന പൊലീസുദ്യോഗസ്ഥനും പങ്കുള്ളതായി ഇയാൾ പൊലീസിനോടു വെളിപ്പെടുത്തിയതായി സൂചനയുണ്ട്. നബിനഗറിലെ ആക്രമണത്തിൽ മുപ്പതു പൊലീസ് റൈഫിളുകളും മാവോയിസ്റ്റുകൾ അപഹരിച്ചിരുന്നു.