ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ജി.പി.എസ് ആയ ഐ.ആർ.എൻ.എസ്.എസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായതായി ഐ.എസ്.ആർ.ഒ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സേവനം 2017 ഓടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാകും. അത്യാധുനിക വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് ത്രീ യുടെ വിക്ഷേപണം ഈ വർഷം തന്നെ നടക്കുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കിരൺ കുമാർ വ്യക്തമാക്കി.
ഇന്ത്യ തനതായി വികസിപ്പിച്ചെടുത്ത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ആയ ഇൻഡ്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായതായി ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്.കിരൺ കുമാർ വ്യക്തമാക്കി. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ജി.പി.എസിന് തുല്യമായ കാര്യക്ഷമത ഇന്ത്യൻ ജി.പി.എസും കാഴ്ചവയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നാലു ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ജി.എസ്.എൽ.വി മാർക്ക് ത്രീ ഈ വർഷം തന്നെ വിക്ഷേപണത്തിനു തയ്യാറകുമെന്നും കിരൺ കുമാർ വ്യക്തമാക്കി. പുത്തൻ വിക്ഷേപണ വാഹനം പ്രവർത്തനക്ഷമമാകുന്നതോടെ വണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിച്ചുചാട്ടം നടത്താനാകും. ഇക്കഴിഞ്ഞ ജൂൺ 22ന് 20 ഉപഗ്രഹങൾ ഒന്നിച്ച് പോളാർ ഭ്രമണപഥത്തിൽ എത്തിച്ച് ഐ.എസ്.ആർ.ഒ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഉപഗ്രഹ വിക്ഷേപണ രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിനായുള്ള കൺസോർഷ്യം രൂപീകരിക്കുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വ്യക്തമാക്കി. 2020ഓടെ കൺസോർഷ്യം പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു.