കോഴിക്കോട്: വടകരയില്‍ റാഗിംഗില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോളേജിലെ ക്ലാസ് മുറികളും ഗ്ലാസ് ഭിത്തികളുമെല്ലാം സമരക്കാര്‍ തല്ലി തകര്‍ത്തു.
ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയായിരുന്ന തോടന്നൂര്‍ ഹമീദിന്റെ മകള്‍ അസ്നാസ് ആണ് കഴിഞ്ഞ ദീവസം വീട്ടില്‍ തൂങ്ങി മരിച്ചത്. രണ്ട് ദിവസം മുമ്പ് കോളജിലെ മുതിര്‍ന്ന വിദ്യാർത്ഥികളുമായി റാഗിംഗിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാവുകയും അവര്‍ അസ്നാസിനെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കോളേജ് ബാത്ത് റൂമിനുള്ളില്‍ ഈ കുട്ടിയെ പൂട്ടിയിട്ടതായി അദ്ധ്യാപകര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് സഹപാഠികളും ബന്ധുക്കളെ അറിയിച്ചു. പെണ്‍കുട്ടി റാഗിംഗിന് ഇരയായെന്ന് വ്യക്തമായിട്ടും കോളേജ് അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ചെരണ്ടത്തൂരില്‍ നിന്ന് കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സമരക്കാര്‍ കോളേജിന് നേരെ കല്ലേറ് നടത്തുകയും ക്ലാസ് മുറികളും ഗ്ലാസ്ഭിത്തികളും മറ്റും തല്ലി തകര്‍ക്കുകയും ചെയ്തു. വിദ്യാർത്ഥികള്‍ പഠനോപകരണങ്ങള്‍ അടക്കം നശിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തിട്ടും സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.
എന്തായാലും അസ്നാസിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ഇനിയും ശക്തമാകാനാണ് സാദ്ധ്യത.