പെഷവാർ: ലോകത്തെ വിറപ്പിച്ച അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ വെടിയേറ്റു വീണ അബോട്ടാബാദിലെ വീടിരുന്നിടത്ത് ശ്മശാനമോ കളിസ്ഥലമോ നിർമ്മിക്കേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പം.
2011 മെയ് 2ന് അമേരിക്കൻ സീലുകൾ കടന്നാക്രമണം നടത്തി ബിൻ ലാദനെ കൊല ചെയ്ത് രായ്ക്കു രാമാനം ലാദന്റെ മൃതശരീരവുമായി കടന്ന അബോട്ടാബാദിലെ വീടിരുന്ന സ്ഥലമാണ് ഇപ്പോൾ സൈന്യത്തിന്റെയും, പ്രാദേശികസർക്കാരിന്റെയും തീരുമാനത്തിന് കാത്തു നിൽക്കുന്നത്.
സീലുകളുടെ ആക്രമണത്തിനു ശേഷമാണ് പാകിസ്ഥാൻ ഭരണകൂടവും, സൈന്യവും സംഭവം അറിയുന്നത്. ഇതേത്തുടർന്ന് ലാദന്റെ വീട് പാകിസ്ഥാൻ അധികൃതർ തകർത്തു കളഞ്ഞിരുന്നു. ഇന്നിപ്പോൾ ഈ സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തെ ശ്മശാനങ്ങളുടെ ലഭ്യതക്കുറവു ചൂണ്ടിക്കാട്ടി സൈന്യം അവിടെ പൊതുശ്മശാനം നിർമ്മിക്കാനുള്ള നീക്കത്തിലാണ്.
അതേസമയം, ജനവാസകേന്ദ്രമായ അവിടെ ശ്മശാനം നിർമ്മിക്കുന്നതിനോട് പ്രാദേശിക ഭരണകൂടത്തിനു വിയോജിപ്പാണ്. ലാദന്റെ വീടിരുന്ന സ്ഥലത്ത് കളിസ്ഥലം നിർമ്മിക്കണമെന്ന താത്പര്യമാണ് പ്രാദേശികഭരണകൂടത്തിന്. ആവശ്യമായ ഫണ്ട് ലഭിക്കുകയാണെങ്കിൽ ഈ വർഷം തന്നെ അവിടം കളിസ്ഥലമാക്കി മാറ്റുമെന്ന് ഖൈബർ പഖ്തുങ്ഖ്വ പ്രൊവിൻഷ്യൽ ഗവണ്മെന്റിന്റെ വക്താവ് മുഷ്താഖ് ഖാനി പറഞ്ഞു.
തീരുമാനം എന്തായിരുന്നാലും, സ്ഥലം ലോകത്തെ നടുക്കിയ ഭീകരന്റെ സ്മാരകമാക്കാനാണോ ഇരു കൂട്ടരുടെയും പദ്ധതിയെന്നത് ഇനിയും വ്യക്തമല്ല. ലാദനടക്കമുള്ള തീവ്രവാദികളോട് പാകിസ്ഥാൻ പുലർത്തി വന്ന മൃദുസമീപനത്തിന്റെ പശ്ചാത്തലത്തിൽ അത്തരമൊരു നീക്കത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
ഒസാമ ബിൻ ലാദന്റെ വധം അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കരിയറിലെ വലിയ ഒരു വിജയമായി വിലയിരുത്തപ്പെടുന്നു. സ്വരാജ്യത്തു നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകൾക്കകലെ മറ്റൊരു രാജ്യത്തെ തന്ത്രപ്രധാനമേഖലയിൽ കടന്നെത്തി, ആ രാഷ്ട്രത്തിന്റെ അറിവിൽ പെടുന്നതിനു മുൻപു തന്നെ അൽ ഖ്വയ്ദയെന്ന അന്താരാഷ്ട്ര തീവ്രവാദിപ്രസ്ഥാനത്തിന്റെ ശിരഛേദം ചെയ്ത അമേരിക്കൻ സീലുകളുടെ സാഹസികപ്രവർത്തനത്തിനു പിന്നിൽ പ്രവർത്തിച്ച ഇച്ഛാശക്തി ഒബാമയുടേതാണ്.
ഈ സംഭവം വർഷങ്ങളായി ഒസാമ ബിൻ ലാദൻ അടക്കമുള്ള തീവ്രവാദികളെ പൊതിഞ്ഞു സംരക്ഷിക്കുന്നതിൽ പാകിസ്ഥാന്റെ പങ്കിനെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് കട്ടി കൂട്ടുന്നതായിരുന്നു.