മുംബൈ: മുംബൈയിൽ അറസ്റ്റിലായ ആർഷിദ് ഖുറൈഷിയും സഹായി റിസ്വാൻ ഖാനും 800ലധികം പേരെ മതം മാറ്റിയതായി ഭീകരവിരുദ്ധ സേന. പണവും മറ്റും വാഗ്ദാനം ചെയ്താണ് ഇരുവരും യുവാക്കളെ മതം മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
മുംബൈയിൽ അറസ്റ്റിലായ ഖുറേഷിയെയും റിസ്വാൻ ഖാനെയും ചോദ്യം ചെയ്തതിൽ നിന്നാണ് മതം മാറ്റവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. വിവാദ മതപ്രഭാഷകൻ സാക്കിർ നായികിന്റെ സ്ഥാപനമായ ഇസ്ലാമിക് പീസ് ഫൗണ്ടേഷന്റെ മറവിലാണ് ഇരുവരും ഹിന്ദുകളെയും ക്രിസ്ത്യാനികളെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയത്.
ഇതു സംബന്ധിച്ച തെളിവുകൾ റിസ്വാൻ ഖാന്റെ പക്കൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. വിവാഹ ബ്യൂറോ നടത്തിയിരുന്ന റിസ്വാൻ ഖാൻ പരിവർത്തനത്തിനായി ഉപയോഗിച്ച വ്യാജ വിവാഹ സർട്ടിഫിക്കറ്റുകളും അന്വേഷണ സംഘം കണ്ടെത്തി. 800ലധികം പേരെ ഇരുവരും ചേർന്ന് ഇത്തരത്തിൽ മതപരിവർത്തനത്തിന് വിധേയരാക്കി. കോളേജ് വിദ്യാർത്ഥികളെയും സാമ്പികമായി പിന്നോക്കം നിൽക്കുന്ന യുവാക്കളെയുമാണ് ഇരുവരും പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്.
ഇങ്ങനെ മതം മാറിയവർ എവിടെയാണെന്നത് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പഴുതടച്ചുള്ള അന്വേണമാണ് നടത്തുന്നതെന്നും അന്വേഷ സംഘം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളെ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണ്.