ശ്രീനഗർ: ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനായുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ കശ്മീർ സന്ദർശനം പുരോഗമിക്കുന്നു. നാഷണൽ കോൺഫറൻസ് നേതാക്കളടക്കം വിവിധ പാർട്ടി നേതാക്കളും പ്രമുഖരും രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച്ചനടത്തി. സംഘർഷമേഖലയായ അനന്ദ്നാഗും രാജ്നാഥ് സിങ്ങ് സന്ദർശിക്കും.
ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ മരണത്തെ തുടർന്ന് ജമ്മു കശ്മീരിൽ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ ജമ്മു കശ്മീർ സന്ദർശനം. ഇന്നലെ ശ്രീനഗറിൽ ആരംഭിച്ച സന്ദർശനത്തിനിടെ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ലഫ്റ്റനന്റ് ഗവർണർ എൻ.എൻ.വോറയും രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. അതിർത്തിപ്രദേശമായ ബാരാമുള്ള മേഖലയിലെ പൗരപ്രമുഖർ ഇന്ന് രാവിലെ മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകി. ജമ്മു കശ്മീരിലെ ബി.ജെപി നേതാക്കളും പി.ഡി.പി നേതാക്കളും കേന്ദ്ര മന്ത്രിയെ കണ്ടു വിശദാംശങ്ങളറിയിച്ചു.
മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച നാഷണൽ കോൺഫറൻസ് എന്നാൽ രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്നാഥ് സിങ്ങിനെ കണ്ടത്. സംസ്ഥാന സർക്കാറിനെതിരെ തയ്യാറാക്കിയ നിവേദനവും നാഷണൽ കോൺഫറൻസ് നേതാക്കൾ രാജ്നാഥ് സിങ്ങിനു കൈമാറി.
സി.പി.ഐ.എം, പി.ഡി.എഫ്, ഡി.പി.എഫ് തുടങ്ങിയ പാർട്ടികളിലെ നേതാക്കളും രാജ്നാഥ് സിങ്ങിനെ കാണും. അതേ സമയം ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള രാജ്നാഥ് സിങ്ങിന്റെ ശ്രമങ്ങളോട് സഹകരിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ല. കശ്മീരിലെ സിഖ്-കാശ്മീരി പണ്ഡിറ്റ് വിഭാഗങ്ങളടക്കം 15 ഓളം മേഖലകളിൽ നിന്നുള്ള പ്രതിനിധികളും രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. സംഘർഷമേഖലയായ അനന്ദ് നാഗ് പ്രദേശം രാജ്നാഥ് സിങ്ങ് സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്ന് തന്നെ രാജ്നാഥ് സിങ്ങ് ഡൽഹിയിലേക്ക് മടങ്ങും.