ന്യൂഡൽഹി: നിയുക്തമായ ഔദ്യോഗികവൃത്തി കൂടാതെ വഴിവിട്ട പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് മൂന്നു ചൈനീസ് മാദ്ധ്യമപ്രവർത്തകരെ ഭാരതം തിരിച്ചയയ്ക്കുന്നു. ജൂലൈ 31നകം ഇവർ ഭാരതം വിടണം.
ഇവർക്ക് ഭാരതത്തിൽ തുടരുവാനുള്ള ചൈനയുടെ ദേശീയ മാദ്ധ്യമമായ സിൻഹുവ ന്യൂസ് ഏജൻസിയുടെ അപേക്ഷ ഭാരതസർക്കാർ നിരസിച്ചു. ഡൽഹി ബ്യൂറോ ചീഫ് വു കിയാങ്, മുംബൈ റിപ്പോർട്ടർമാരായ ടാങ്ക് ലു, മാ കിയാങ് എന്നിവർക്കാണ് ഭാരതത്തിൽ തുടരാനുള്ള അനുമതി നിഷേധിച്ചത്.
മാസങ്ങളായി ഇവരുടെ വഴി വിട്ട പ്രവർത്തനങ്ങൾ ദേശീയ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇവരുടെ വിസ കാലാവധി അവസാനിച്ചതിനേത്തുടർന്ന് കാലാകാലങ്ങളായി ഭാരതത്തിൽ തങ്ങുവാനുള്ള അനുമതി പുതുക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അതേസമയം, ഇവർക്കു പകരം മറ്റു മാദ്ധ്യമപ്രവർത്തകരെ ഭാരതത്തിലേയ്ക്കയക്കുന്നതിനു തടസമില്ല. ഭാരതത്തിന്റെ എൻ.എസ്.ജി പ്രവേശനവുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച നിലപാടുമായി ഈ നടപടിയ്ക്കു ബന്ധമില്ലെന്നും അനുബന്ധ വൃത്തങ്ങൾ അറിയിച്ചു.