ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിലെ ഹൈദരാബാദിലുള്ള ഗാന്ധി ആശുപത്രിയിൽ വൈദ്യുതി തകരാറിനേത്തുടർന്ന് 21 രോഗികൾ മരിച്ചു. ആശുപത്രിയിലെ സ്പെഷ്യാലിറ്റി വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്.
വെള്ളിയാഴ്ച മൂന്നു മണിയോടെ വൈദ്യുതി സംവിധാനം തകരാറിലാവുകയായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി നാലു ജനറേറ്ററുകൾ ആശുപത്രിയിലുണ്ടെങ്കിലും, തുടർച്ചയായി വൈദ്യുതി ബന്ധം ട്രിപ്പ് ആയിക്കൊണ്ടിരുന്നതിനാൽ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും ഡോക്ടർമാർ അവകാശപ്പെടുന്നു. വൈദ്യുതി ബന്ധം ട്രിപ്പ് ആകുന്നതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അനുബന്ധ വൃത്തങ്ങൾ പറയുന്നത്.
ടി.എസ് ട്രാൻസ്കോ എന്ന കമ്പനി ഏറ്റെടുത്തിരുന്ന നിർമ്മാണപ്രവർത്തനങ്ങളേത്തുടർന്നാണ് വൈദ്യുതബന്ധം തകരാറിലായതെന്നും ആരോപണമുണ്ട്.
സ്പെഷ്യാലിറ്റി വാർഡിലെ, സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റ്, നിയോ-നാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്, റെസ്പിറേറ്ററി ഇന്റൻസീവ് കെയർ യൂണിറ്റ്, അക്യൂട്ട് മെഡിക്കൽ കെയർ യൂണിറ്റ്, എമർജൻസി വാർഡ് എന്നിവിടങ്ങളിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഇവരുടെയെല്ലാം മരണകാരണം വൈദ്യുതബന്ധം തകരാറിലായതാണെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.
അതേസമയം, തലങ്കാന ആരോഗ്യമന്തി ഡോ.ലക്ഷ്മണ റെഡ്ഡി ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞു. ഗാന്ധി ആശുപത്രി പോലെയുള്ള ചെറുകിട ആശുപത്രികൾ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്ന പ്രവണതയുണ്ടെന്നും, അതു മൂലമാണ് മരണനിരക്ക് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ വൈദ്യുത തകരാറിനെ കുറ്റം ചാരുന്നതിൽ അർത്ഥമില്ലെന്നും ഡോ.ലക്ഷ്മണ പറഞ്ഞു.