ന്യൂഡൽഹി : സാധാരണ മുസ്ളിങ്ങൾക്ക് ഭാരതത്തിൽ ഒറ്റപ്പെടുന്നെന്ന തോന്നലില്ലെന്ന് മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ . അഥവാ അങ്ങനെയൊരു തോന്നലുണ്ടെങ്കിൽ അത് മുസ്ളിങ്ങളിലെ വരേണ്യ വർഗ്ഗത്തിനാണുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുതിർന്ന പത്രപ്രവർത്തകൻ സയിദ് നഖ്വിയുടെ “ബീയിംഗ് ദ അതർ – ദ മുസ്ളിംസ് ഇൻ ഇന്ത്യ“ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഖാന്റെ പരാമർശം.
അന്യവത്കരണം സംഭവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മുസ്ളിങ്ങൾ തന്നെയാണ് . സ്വയം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി നിൽക്കണമെന്ന ചിന്തയാണ് അതിനു കാരണമെന്നും ഖാൻ വ്യക്തമാക്കി. സ്വയം വ്യത്യസ്തനാണെന്ന് കരുതുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ മറ്റുള്ളവർ അങ്ങനെ തന്നെ ചിന്തിക്കും . മുസ്ളിം സമൂഹം അന്യവത്കരിക്കപ്പെടുന്നുണ്ടെങ്കിൽ ഇതൊരു കാരണമാണ് . ഖാൻ ചൂണ്ടിക്കാട്ടി.
സാധാരണ മുസ്ളിം ജനസമൂഹത്തിന് മറ്റ് സമുദായങ്ങളോട് ഒത്തുപോകാൻ യാതൊരു പ്രശ്നവുമില്ല. അവർ ആറായിരം കൊല്ലം പഴക്കമുള്ള നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി തന്നെ നിൽക്കുന്നു. വർഗീയ കലാപങ്ങൾ ഭാരതത്തിന്റെ വിവിധതയെ ഒരിക്കലും ബാധിക്കില്ലെന്നും നിറഞ്ഞ കര ഘോഷങ്ങൾക്കിടയിൽ ഖാൻ കൂട്ടിച്ചേർത്തു.
മുതിർന്ന ബിജെപി നേതാവ് മുരളീമനോഹർ ജോഷി, മുതിർന്ന കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ് , മണിശങ്കർ അയ്യർ , എഴുത്തുകാരൻ പ്രേം ശങ്കർ ഝാ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികളും ചിന്തകന്മാരും ചടങ്ങിൽ പങ്കെടുത്തു.
1986 ൽ ഷാബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബിൽ കൊണ്ടു വന്നതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പദവും കോൺഗ്രസ് അംഗത്വവും രാജിവച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാൻ.