ന്യൂഡൽഹി : പ്രകൃതിവാതകം ഉപയോഗിച്ച് സഞ്ചരിക്കുന്ന ആദ്യ ഹരിത ട്രെയിൻ നിർമ്മാണത്തിന് റെയിൽ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി വീശി. ഹരിത ട്രെയിന്റെ ആദ്യ ഓട്ടം രാമേശ്വരം മുതൽ മാനമധുരൈ ഇടനാഴി വരെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ട്രെയിൻ നിർമ്മാണം.
പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഹരിത ട്രെയിനുകളുടെ പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ ഹരിത ട്രെയിനിന്റെ നിർമ്മാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ട്രെയിന്റെ നിർമ്മാണോദ്ഘാടനം റെയിൽവേ മന്ത്രി സുരേഷ് പ്രഭു ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിർവഹിച്ചു. ട്രെയിൻ യാത്രകാർക്ക് വൃത്തിയുളള ടോയിലറ്റുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യം ഹരിത ട്രെയിനുകളിലൂടെ പ്രാവർത്തികമാകുമെന്ന് മന്ത്രി പറഞ്ഞു.
2019ഓടെ രാമേശ്വരം- മാനാമധുരൈ പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഹരിത ട്രെയിനിന്റെ യാത്ര ആരംഭിക്കുമെന്നും സുരേഷ് പ്രഭു അറിയിച്ചു. എല്ലാ ഹരിത ട്രെയിനുകളിലും യാത്രക്കാരുടെ സൗകര്യം അനുസരിച്ച് ജൈവ ടോയിലറ്റുകൾ നിർമ്മിക്കും. മനുഷ്യ വിസർജ്ജ്യം തലചുമടാക്കി കൊണ്ടുപോകുന്ന പ്രാകൃത രീതി അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇതിന് പിന്നിൽ. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഈ വർഷാവസാനം 30,000 ജൈവ ടോയിലറ്റുകൾ സ്ഥാപിക്കാനാണ് റെയിൽവേയുടെ തീരുമാനം.