ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്ക് വേണ്ടി സൈന്യം സ്വീകരിയ്ക്കുന്ന നിലപാടുകളെ മനുഷ്യാവകാശലംഘനമാക്കി ചിത്രീകരിയ്ക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. തീവ്രവാദിയുടെ മനുഷ്യാവകാശത്തിനായി മുറവിളി കൂട്ടുന്നവർ തങ്ങളോടും തീവ്രവാദികൾ ഒരു ദയവും കാട്ടില്ലെന്ന വസ്തുത മനസ്സിലാക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ഇന്ത്യയ്ക്ക് എതിരെ പാകിസ്ഥാൻ നിഴൽയുദ്ധം നടത്തുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കശ്മീരിലെ സമീപദിവസങ്ങളിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഉന്നയിച്ച വിമർശനത്തെ രൂക്ഷമായ ഭാഷയിൽ വെങ്കയ്യനായിഡു അപലപിച്ചു. കുടുംബവും നാടും ഉപേക്ഷിച്ച് സൈനികവൃത്തി അനുഷ്ഠിയ്ക്കുന്നവരെ അപമാനിയ്ക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. കൊല്ലേണ്ട തിവ്രവാദിയെ വെറുതെ വിട്ടാൽ അവൻ നിങ്ങളുടെ ജീവനും ലക്ഷ്യം വയ്ക്കുമായിരുന്നെന്ന വസ്തുത ഓർക്കാൻ വിമർശകരോട് വെങ്കയ്യ നായിഡു നിർദ്ദേശിച്ചു.
രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യ്തുള്ള രാഷ്ട്രീയനേട്ടം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് മന്ദിരത്തിനു പുറത്ത് മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.