ശ്രീനഗർ: കുപ്പ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ ഒരു പാകിസ്ഥാനി തീവ്രവാദിയെ സൈന്യം ജീവനോടെ പിടികൂടി. പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ ബഹദൂർ അലിയാണ് അറസ്റ്റിലായത്. ഇരുപത്തിരണ്ടു വയസ്സുകാരനായ ഇയാൾ ലഷ്കർ ഇ ത്വോയ്ബയുടെ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ഭീകരനാണ്.
സൈന്യത്തിന്റെ വെടിവയ്പ്പിൽ ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു നാലു ഭീകരർ വധിക്കപ്പെട്ടു. ബഹദൂർ അലിയുടെ കയ്യിൽ നിന്നും ഇരുപത്തിമൂവായിരം ഇന്ത്യൻ കറൻസിയും, മൂന്ന് എ.കെ.47 റൈഫിളുകളും, രണ്ട് പിസ്റ്റളുകളും സൈന്യം പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പാകിസ്ഥാനി ഭീകരനെ സൈന്യം ജീവനോടെ പിടികൂടുന്നത്. ഇയാളെ ജീവനോടെ പിടികൂടാൻ കഴിഞ്ഞത് നേട്ടമാണെന്നും, ഇയാളിലൂടെ തീവ്രവാദപ്രവർത്തനങ്ങളിൽ പാകിസ്ഥാന്റെ പങ്ക് പുറത്തു കൊണ്ടു വരാൻ സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു.
കശ്മീരിലെ ആഭ്യന്തര അസ്വസ്ഥതകളിൽ നിന്നും മുതലെടുപ്പു നടത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് എൻകൗണ്ടറിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു.