ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ കാറ്റ്സ് ആംബുലൻസിലും കോടികളുടെ അഴിമതി. സൗജന്യ ആംബുലൻസ് സേവനപദ്ധതിക്കായി 110 ആംബുലൻസുകൾ വാങ്ങിയതിൽ 12 കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം. ലഫ്റ്റനന്റ് ഗവർണർക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും ആം ആദ്മി സേന പരാതി നൽകി.
2015 സെപ്റ്റംബർ 15ആം തീയതിയാണ് സൗജന്യ ആംബുലൻസ് സേവന പദ്ധതിക്കായി ടാറ്റ മോട്ടോർസിൽ നിന്നും 110 ആംബുലൻസ് വാഹനങ്ങൾ സ്വകാര്യ കമ്പനിയായ ബഫ്ന ഹെൽത്ത് കെയറിന് കൈമാറുന്നതു സംബന്ധിച്ച കരാറിൽ ഡൽഹി സർക്കാർ ഒപ്പുവച്ചത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവയ്ക്കൽ. പിറ്റേ ദിവസം സംസ്ഥാന സർക്കാർ പ്രസിദ്ധപെടുത്തിയ കരാറിന്റെ വിശദാംശങ്ങളാണ് ഇത്.
സാധാരണ ആംബുലൻസ് ഒന്നിന് ഇരുപത്തി രണ്ട് ലക്ഷത്തി എൺപത്തി അയ്യായിരത്തി അറുനൂറ്റി എട്ട് രൂപവീതം 100 വാഹനങ്ങൾക്ക് ഇരുപത്തിരണ്ട് കോടി എൺപത്തിയഞ്ച് ലക്ഷത്തി അറുപതിനായിരത്തി എണ്ണൂറു രൂപയാണ് നൽകിയിരിക്കുന്നത്. അത്യാധുനിക ആംബുലൻസ് 10 എണ്ണത്തിന് മൂന്നു കോടി 30 ലക്ഷത്തി പതിനാറായിരത്തി എണ്ണൂറ്റിനാൽപ്പത് രൂപയും നൽകിയിട്ടുണ്ട്. എന്നാൽ ടാറ്റ മോട്ടോർസ് ഒരു ആംബുലൻസ് വാഹനം എട്ട് ലക്ഷത്തി എഴുപത്തിനാലായിരത്തുയറുപത് രൂപയ്കാണ് ബാഫ്നാ കമ്പനിക്ക് നൽകിയതെന്ന് ആം ആദ്മി സേന വാദിക്കുന്നു.
ആംബുലൻസിന് അനുയോജ്യമായ 32ഓളം മെഡിക്കൽ വസ്തുക്കൾ വാഹനത്തിൽ ഘടിപ്പിക്കുന്നതിനായി രണ്ടു ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ മാത്രമേ ചെലവായിട്ടുള്ളൂ. അങ്ങനെയെങ്കിൽ പത്തുലക്ഷത്തി തൊണ്ണൂറ്റൊൻപതിനായിരത്തിയറുപതു രൂപ ഒരു വാഹനത്തിന് ചെലവുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ 23ലക്ഷത്തോളം രൂപ ചെലവിട്ടതെന്തിനെന്നാണ് ആം ആദ്മി സേനയുടെ ചോദ്യം. അഴിമതി നടത്തിയതിന് കൃത്യമായ തെളിവുകളും കൈവശമുണ്ടെന്ന് ആം ആദ്മി സേന ദേശീയ പ്രസിഡന്റ് പ്രഭാത് കുമാർ ജനം ടി.വിയോട് പറഞ്ഞു.