ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാൻ എൻ.ഡി.എ സർക്കാരിന് ഇതിനകം സാധിച്ചെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വരും മാസങ്ങളിൽ വിലക്കയറ്റത്തിന്റെ തോത് ജനങ്ങൾക്ക് അനുഭവ വേദ്യമാകും വിധം കുറയും എന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം വിലക്കയറ്റത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിച്ച കോൺഗ്രസ് ഉപാദ്ധ്യക്ഷന്‍ രേഖകളോട് പ്രതികരിയ്ക്കാനാകാഞ്ഞത് കോൺഗ്രസ്സിന് ലോകസഭയിൽ തിരിച്ചടിയായ്.
കാടുകയറി രാഷ്ട്രീയ പ്രസംഗം നടത്തുകയായിരുന്നു ലോകസഭയിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ. വിലക്കയറ്റവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത രാഹുൽ എല്ലാ അവശ്യ സാധനങ്ങളുടെയും വില രാജ്യത്ത് വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി. മറുപടി പറയാൻ കണക്കുകളുമായാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി എത്തിയത്. യുപിഎ യുടെ കാലത്തെ കൺസ്യൂമർ പ്രൈസ് ഇൻഡക്സിൽ തുടങ്ങി ഒരോ സാധനങ്ങളുടെയും വില അടക്കം വിവരിച്ച് വിലക്കയറ്റം സാവധാനം നിയന്ത്രണ വിധേയമാകുന്നതായി അദ്ദേഹം സ്ഥാപിച്ചു.
പരിഷ്ക്കരിച്ച വിദ്യാഭ്യാസ നയം എറെ വൈകാതെ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തും എന്ന് മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന യോഗത്തിന് ശേഷം മാദ്ധ്യമ പ്രപർത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ബഹുജൻ സമാജ് വാദി പാർട്ടി അദ്ധ്യക്ഷ മായാവതിയ്ക്ക് എതിരെ രാജ്യത്ത് ശക്തമാകുന്ന പ്രതിഷേധത്തിന് ഇന്ന് പാർലമെന്റും സാക്ഷിയായി. പ്രതിഷേധവുമായി എത്തിയ വിവിധ സംഘടനകൾ പാർലമെന്റിന് മുന്നിൽ പ്രകടനം നടത്തി.