റിയാദ്: സൗദിയിൽ നിന്നുളള ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഉടൻ നാട്ടിലേക്ക്. ആദ്യ സംഘത്തിൽ 297 പേരാണുളളത്. മടങ്ങി വരുന്നവരുടെ പട്ടിക ഇന്ത്യൻ കോൺസുലേറ്റ് സൗദി തൊഴിൽ മന്ത്രാലയത്തിന് കൈമാറി. എന്നാൽ, ഇന്ത്യയിലേക്ക് മടങ്ങി വരാൻ താൽപര്യമില്ലെന്നാണ് ഭൂരിഭാഗം തൊഴിലാളികളുടെയും അഭിപ്രായം.
കേന്ദ്രമന്ത്രി വി.കെ.സിംഗിന്റെയും സൗദി തൊഴിൽ മന്ത്രാലയത്തിന്റെയും സംയുക്ത ഇടപെടലാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുളള നടപടികൾക്ക് വഴിവച്ചത്. ഇതിന്റെ ഭാഗമായി ആദ്യസംഘത്തിന്റെ പട്ടിക സൗദി തൊഴിൽ മന്ത്രാലയത്തിന് ഇന്ത്യൻ കോൺസുലേറ്റ് സമർപ്പിച്ചു. എല്ലാ വിദേശ തൊഴിലാളികൾക്കും ലഭിക്കുന്ന പരിഗണന ഇന്ത്യക്കാർക്കും ലഭിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം ഡയറക്ടർ ജനറൽ അബ്ദുളള ഒലയാൻ ഉറപ്പ് നൽകി.
എക്സിറ്റ് വിസയിൽ നാട്ടിലേക്ക് പോകുന്നവർക്ക് പുതിയ വിസയിൽ വീണ്ടും സൗദിയിൽ വരുന്നതിന് വിലക്ക് ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. നാട്ടിലേക്ക് പോകുന്നവരുടെ ശമ്പള കുടിശിക ഇന്ത്യൻ കോൺസുലേറ്റ് വഴി എത്തിക്കാനുളള സംവിധാനം ഉണ്ടാക്കും. എന്നാൽ, സൗദിയിൽ നിന്ന് ഇപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം തൊഴിലാളികളും.
തുടക്കത്തിൽ കൂടുതൽ പേർ നാട്ടിലെത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, തിരികെ വന്നാൽ ആനൂകുല്യങ്ങകൾ ലഭിക്കുമോയെന്നതും, തൊഴിൽ വിസ നഷ്ടമാകുമെന്ന ആശങ്കയും തൊഴിലാളികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.