മുംബൈ : വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കും കോടിക്കണക്കിന് രൂപയുടെ വിദേശഫണ്ട് കൈമാറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 60 കോടി രൂപയാണ് സാക്കിർ നായിക്കിന്റെ പേരിൽ എത്തിയത്. ഈ പണം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായും മുംബൈ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മുംബൈ കേന്ദ്രീകരിച്ച് നടന്ന വ്യാപക മതപരിവർത്തനം സംബന്ധിച്ച് സാക്കിർ നായിക്കിനെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് കോടിക്കണക്കിന് രൂപയുടെ വിദേശഫണ്ട് കൈമാറ്റം കണ്ടെത്തിയത്. മൂന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 60 കോടി രൂപ സാക്കിർ നായിക്കിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞു.
എന്നാൽ ഇവരുടെ പേരുകൾ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ലഭിച്ച വിദേശ ഫണ്ടിന് പുറമേയാണ് ഈ തുകയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശ ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഈ വിദേശഫണ്ടിന്റെ വിനിയോഗം സംബന്ധിച്ചും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്.
സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ, ഐ.ആർ.എഫ് എജ്യൂക്കേഷൻ ട്രസ്റ്റ് എന്നിവയുടെ പേരിൽ എത്തിയ വിദേശ ഫണ്ട് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. ഫണ്ട് കൈമാറ്റം വിദേശ നാണയ വിനിമയ ചട്ടം അനുസരിച്ചാണോ എന്നതും ഇവയുടെ വിനിയോഗം സംബന്ധിച്ചും അന്വേഷിക്കും.
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ കേന്ദ്രീകരിച്ച് 800 ലേറെ പേരെ മതപരിവർത്തനം നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള ഐ. എസ് റിക്രൂട്ടിംഗിൽ അംഗമായ മെറിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിനിടെ മുംബൈയിൽ അറസ്റ്റിലായ അർഷി ഖുറേഷി, റിസ്വാൻ ഖാൻ എന്നിവർക്ക് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.