ന്യൂഡൽഹി: തൊഴിൽ പ്രശ്നം കാരണം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്നെത്തും. സൗദി ഓജർ കമ്പനിയിലെ 26 തൊഴിലാളികളാണ് ഇന്ന് മടങ്ങുന്നത്. നേരത്തെ എക്സിറ്റ് വിസ ലഭിച്ച സംഘത്തിൽ മലയാളികളില്ല.
സൗദി ഓജർ കമ്പനിയിലെ 26 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്ന ആദ്യ സംഘത്തിലുളളത്. നേരെത്തെ എക്സിറ്റ് വിസ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മടക്കം.
സൗദി സർക്കാരിന്റെ ചെലവിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ജിദ്ദയിൽ നിന്നാണ് ആദ്യ സംഘം പുറപ്പെടുക. വൈകിട്ട് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഇവർക്ക് സ്വന്തം സ്ഥലങ്ങളിലേക്ക് പോകാൻ ആവശ്യമുളള ചെലവ് കേന്ദ്ര സർക്കാർ വഹിക്കും.
സൗദിയിൽ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന ആദ്യ സംഘത്തിൽ മലയാളികൾ ഇല്ല. മടങ്ങി വരവിനുളള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഫൈനൽ എക്സിറ്റ് വിസ ലഭിച്ച ഇരുപതോളം തൊഴിലാളികളുടെ മറ്റൊരു പട്ടിക ഇന്ത്യൻ കോൺസുലേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
നേരത്തെ സൗദി തൊഴിൽ മന്ത്രാലയത്തിന് മുമ്പാകെ മൂന്നൂറ് പേരുടെ പട്ടിക കോൺസുലേറ്റ് സമർപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ഇതുവരെ എക്സിറ്റ് വിസ ലഭിച്ചിട്ടില്ല. ഒരാഴ്ച്ചയ്ക്കകം തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങി വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.