ന്യൂഡൽഹി: സെൽഫിയെടുക്കുന്നതിനിടെ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിനോദസഞ്ചാരമേഖലകളിൽ സെൽഫിഅപകടമേഖലകൾ പ്രത്യേകമായി സൂചിപ്പിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാരുകൾക്ക് നിർദ്ദേശം നൽകി.
അപകടമേഖലകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുക, സുരക്ഷാവേലികൾ നിർമ്മിക്കുക, അപകടമേഖലകളിൽ സുരക്ഷാജീവനക്കാരെയോ, ടൂറിസം പൊലീസിനെയോ നിയോഗിക്കുക, സമൂഹ മാദ്ധ്യമങ്ങളും മറ്റും വഴി ബോധവത്കരണം വ്യാപകമാക്കുക തുടങ്ങിയവയാണ് നിർദ്ദേശത്തിലുള്ളത്. കേന്ദ്രവിനോദസഞ്ചാരമന്ത്രാലയം, ഇതു സംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ട സെൽഫി അപകടമരണങ്ങളിൽ ഏറ്റവും കൂടുതൽ ഭാരതത്തിലാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 27 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ പതിനഞ്ചും ഭാരതത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.