ന്യൂഡൽഹി: രാജ്യത്തെ ഫാക്ടറി തൊഴിലാളികളുടെ ഓവർടൈം ഇരട്ടിയാക്കുന്ന കേന്ദ്രസർക്കാരിന്റെ ബിൽ ലോക്സഭ പാസാക്കി. തൊഴിലാളികൾക്ക് ഇരട്ടിയിലേറെ വരുമാനം സമ്പാദിക്കാനാകുന്ന നിയമമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ക്ഷേമോന്മുഖമായ താൽപര്യങ്ങളെ സംരക്ഷിക്കുന്ന പുതിയ ഭേദഗതി, അധികസമയ ജോലിയ്ക്ക് അധികവേതനം ഉറപ്പു നൽകുന്നു. പുതിയ ഭേദഗതി പ്രകാരം പ്രതിദിന പ്രവർത്തിസമയം പത്തു മണിക്കൂറിൽ കൂടരുതെന്നും, പ്രതിവാര പ്രവർത്തി സമയം ഓവർടൈം അടക്കം 60 മണിക്കൂറുകളിൽ കൂടരുതെന്നും നിഷ്കർഷിയ്ക്കുന്നു.
ഓവർടൈം എന്നത് തൊഴിലാളികൾക്ക് ഒരു അവസരം മാത്രമാണ്. നിർബന്ധിത ജോലിയല്ല. ഇതു വഴി ഫാക്ടറി തൊഴിലാളികളുടെ വ്യക്തിഗത വരുമാനം വർദ്ധിപ്പിയ്ക്കാനും കഴിയും. ഒരു തൊഴിലാളിയും ഈ അധിക പ്രവർത്തിസമയം ജോലി ചെയ്യാൻ നിർബന്ധിതനല്ലെന്നും, ഇത് അധികവേതനം ലഭ്യമാക്കാനുള്ള അവർക്കുള്ള അവസരം മാത്രമാണെന്നും, ഈ സമയം ജോലി ചെയ്യണോ വേണ്ടയോ എന്നത് തൊഴിലാളിയുടെ സ്വാതന്ത്ര്യമാണെന്നും കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
ഫാക്ടറീസ് ബിൽ,2016 (അമന്റ്മെന്റ്) ആണ് ഇടതു വലതു കക്ഷികളുടെ അടിസ്ഥാനരഹിതമായ എതിർപ്പുകളെ മറികടന്ന് ലോക്സഭ പാസാക്കിയത്. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.