ന്യൂഡൽഹി: മദ്യപിച്ചു വിമാനം പറത്തിയ രണ്ട് പൈലറ്റുമാരെ കേന്ദ്ര വ്യോമയാന മന്ത്രാലയം സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയുടേയും ജെറ്റ് എയർവേയ്സിന്റേയും പൈലറ്റുമാരെ 4 വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. പൈലറ്റുമാർക്കെതിരെ കേസെടുക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി.
ഈ മാസം നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളെ തുടർന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നടപടി. വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള സർവ്വീസിനിടെയാണ് എയർ ഇന്ത്യ വിമാനത്തിലേയും ജെറ്റ് എയർവേയ്സ് വിമാനത്തിലേയും രണ്ട് പൈലറ്റുമാർ മദ്യപിച്ച് സർവ്വീസ് നടത്തിയത്. വിമാനം ഇന്ത്യയിലെത്തിയതിനുശേഷം നടത്തിയ പരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
ഇതേത്തുടർന്ന് ഇരുവരേയും 4 വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് സിവിൽ ഏവിയേഷൻ ഡയറക്ടർ ഉത്തരവിട്ടു. ഗുരുതരമായ കൃത്യവിലോപമാണ് പൈലറ്റുമാർ നടത്തിയതെന്നും ഇവർക്കെതിരെ എഫ്.ഐ.ആർ തയ്യാറാക്കണമെന്നും ഇരു കമ്പനികൾക്കും വ്യോമയാന റഗുലേറ്റർ നിർദ്ദേശം നൽകി. വീഴ്ച്ചവരുത്തിയ പൈലറ്റിനെ പിരിച്ചു വിട്ടതായി ജെറ്റ് എയർവേയ്സ് മന്ത്രാലയത്തെ അറിയിച്ചു. അതേ സമയം ഈ പലറ്റുമാർ ഇതിനു മുൻപും പലതവണ സമാനമായ കുറ്റം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
വിമാനം പറത്തുന്നതിനു മുൻപ് നടത്തുന്ന പരിശോധനയിൽ ഇവർ പലതവണ പിടിക്കപ്പെട്ടിരുന്നതായാണ് വിവരം.