ചെന്നൈ: സ്വത്തു തട്ടിയെടുക്കുന്നതിനായി മകൾ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിയ്ക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് 82 വയസ്സുള്ള മുൻ ഡോക്ടർ കൂടിയായ വൃദ്ധനോട്, ഡോക്ടർ തന്നെയായ മകളുടെ ഈ ക്രൂരത.
പൊലീസിനു കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങളിൽ ഡോ.ജയസുധയും, ജയസുധയുടെ രണ്ട് ആണ്മക്കളും വൃദ്ധൻ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രൈവറ്റ് ഐ.സി.യുവിലേയ്ക്ക് കടന്നു വരുന്നതും, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ്മാരെ പുറത്തേയ്ക്കു പറഞ്ഞയയ്ക്കുന്നതും വ്യക്തമാണ്. അതിനു ശേഷം വൃദ്ധന്റെ മെഡിക്കൽ രേഖകൾ പരിശോധിക്കുകയും, ജയസുധയുടെ മൂത്ത മകൻ ഡോ.ഹരിപ്രസാദിന്റെ ഷർട്ടിനുള്ളിൽ നിന്നും പുറത്തെടുത്തെ രേഖകൾ ആ ഫയലിന്മേൽ വച്ച് ഒപ്പിടാൻ നിർബന്ധിക്കുകയുമായിരുന്നു.
എന്നാൽ വൃദ്ധൻ ഇതു നിഷേധിച്ചതോടെ കയ്യിൽ കരുതിയിരുന്ന സ്റ്റാമ്പ് പാഡുപയോഗിച്ച് രേഖകളിൽ ബലമായി വിരലടയാളം പതിപ്പിക്കുകയും, ബ്ലൗസിനുള്ളിൽ കരുതിയിരുന്ന പഞ്ഞിയും സ്പിരിറ്റും ഉപയോഗിച്ച് കയ്യിലെ മഷി തുടച്ചു നീക്കുകയും ചെയ്തു.
ഹൃദയസംബന്ധമായ രോഗത്തേത്തുടർന്ന് അവശനിലയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന വൃദ്ധന്റെ ധമനികളിലേയ്ക്ക് മരുന്ന് കയറ്റിക്കൊണ്ടിരുന്ന ഇൻട്രാവെനസ് ട്യൂബ് ജയസുധ തുറന്നു വിടുന്നതും രക്തം തുള്ളി തുള്ളിയായി മുറിയ്ക്കുള്ളിൽ വീഴാൻ ആരംഭിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ സമയം കടന്നു വന്ന ഡി.എം.ഓയോട് വൃദ്ധൻ സംഭവത്തെക്കുറിച്ചു വിവരിച്ചതായി പറയുന്നു. ഡി.എം.ഒ കടന്നു വന്ന സമയം മെഡിക്കൽ റെക്കോർഡുകളുമായി തിരിഞ്ഞ ഡോ. ഹരിപ്രസാദിനെ തടഞ്ഞു നിർത്തി ഡി.എം.ഒ ഫയൽ മടക്കി വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനോടകം ഷർട്ടിനുള്ളിൽ തിരികെയൊളിപ്പിച്ച രേഖകളുമായി ഡോ.ഹരിപ്രസാദും, പിന്നാലെ ജയസുധയും, ഇളയ മകൻ വിഗ്നേഷും കൂടി അവിടെ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഡോ.ജയസുധയുടെ കയ്യിലും രക്തം പറ്റിയിട്ടുണ്ടായിരുന്നുവെന്ന് ഡി.എം.ഒയും, നേഴ്സുമാരും സാക്ഷ്യപ്പെടുത്തുന്നു.
ഡോ.ജയസുധയുടെ സഹോദരൻ ഡോ.ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. ഡോ.ജയപ്രകാശാണ് സി.സി.ടി.വി ദൃശ്യങ്ങൾ ചെന്നൈ പൊലീസിനു കൈമാറിയത്. ഡോ.ജയപ്രകാശ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനും പരാതി നൽകിയിട്ടുണ്ട്.
ഡോ.ജയസുധ കോയമ്പത്തൂർ തടാകം റോഡിലുള്ള ഡോ.മനോഹരൻ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇവരുടെയും, ഇവരുടെ ഭർത്താവ് ഡോ.മനോഹരന്റെയും ഉടമസ്ഥതയിലുള്ളതാണ് മനോഹരൻ ആശുപത്രി. ഡോ.ഹരിപ്രസാദും ഇവിടെത്തന്നെയാണ് പ്രാക്ടീസ് ചെയ്യുന്നത്. സമാനതകളില്ലാത്ത ക്രൂരതയാണ് രോഗശയ്യയിൽ കഴിയുന്ന സ്വന്തം പിതാവിനോട്, ജീവൻ രക്ഷിയ്ക്കാൻ ബാദ്ധ്യസ്ഥയായ ഒരു ഡോക്ടർ കൂടിയായ മകളും പേരക്കുട്ടികളും കൂടി ചെയ്തത്.
ജയസുധയ്ക്കും മക്കൾക്കുമെതിരേ അതിക്രമിച്ചു കടക്കൽ, തട്ടിയെടുക്കൽ, കൊലപാതകശ്രമം ഇവയ്ക്കു കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെക്ടർ ത്യാഗരാജൻ അറിയിച്ചു.