ന്യൂഡൽഹി : ബലൂചിസ്ഥാൻ വിഷയം ഉയർത്തിയതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബലൂച് ആക്ടിവിസ്റ്റുകൾ . ബലൂചിൽ പാകിസ്ഥാൻ നടത്തുന്ന അതിക്രമങ്ങൾക്ക് ലോകത്തോട് മറുപടി പറയേണ്ടി വരുമെന്ന മോദിയുടെ പരാമർശത്തിനാണ് പ്രമുഖ ആക്ടിവിസ്റ്റുകളുടെ കയ്യടി.
കശ്മീരിൽ അക്രമം ആസൂത്രണം ചെയ്യാൻ ഇനിയും പാകിസ്ഥാൻ ശ്രമിക്കുകയാണെങ്കിൽ ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ അതിക്രമങ്ങൾ ലോകത്തിനു മുന്നിൽ തുറന്ന് കാണിക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ബലൂചിസ്ഥാനിലെയും പാക് അധീന കശ്മീരിലേയും ജനങ്ങൾ മോദിക്ക് നന്ദി അറിയിക്കുന്നെന്ന് പ്രമുഖ ബലൂച് ആക്ടിവിസ്റ്റ് നൈല ഖദ്രി ബലൂച് പറഞ്ഞു. യു എന്നിൽ മോദി ഈ വിവരം ഉന്നയിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ബലൂച് ദേശീയ മുന്നേറ്റത്തിന്റെ വക്താവായ ഹമ്മൽ ഹൈദർ ബലൂചും മോദിക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്തെത്തി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യസമര വിഷയത്തിൽ മോദി അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇത്തരമൊരു അഭിപ്രായം പറയുന്നതെന്നും ഹമ്മൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ മതേതരത്വത്തിൽ അധിഷ്ടിതമായ ജനാധിപത്യ രാഷ്ട്രമാണെന്നും അതിനോട് ചേർന്ന് നിൽക്കുന്ന നയങ്ങളാണ് തങ്ങളുടേതെന്നും ഹമ്മൽ വ്യക്തമാക്കി. പാകിസ്ഥാനെപ്പോലെയുള്ള ഒരു മത രാഷ്ട്രം ലോകത്തിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിൽ നടക്കുന്ന വിഘടനവാദി ആക്രമണങ്ങളെ പിന്തുണച്ചുകൊണ്ട് പാകിസ്ഥാൻ നിരന്തരമായി പ്രസ്താവനകൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് നരേന്ദ്രമോദി ബലൂച് വിഷയം ഉന്നയിച്ചത് . ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ തിരിച്ചും ഇടപെടും എന്ന ശക്തമായ സന്ദേശമാണ് മോദിയുടെ പരാമർശം.