ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഭീകരാക്രമണ ഭീഷണി. കനത്ത സുരക്ഷയൊരുക്കി സുരക്ഷാ വിഭാഗം.
അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് രാജ്യം 70ആം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം സുരക്ഷാ വലയത്തിലാണ്. പ്രധനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെങ്കോട്ടയിലെ രാജ്യത്തിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രസംഗിക്കവേ ഡ്രോൺ ആക്രമണമുണ്ടായേക്കാമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ബോംബ് സ്ഫോടനത്തിനും സാദ്ധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ രഹസ്യാന്വേഷണ വിവരം. ലോഹങ്ങളുപയോഗിക്കാതെ രാസപദാർത്ഥങ്ങളുപയോഗിച്ച് നിർമ്മിച്ച അത്യാധുനിക ബോംബ് ഉപയോഗിച്ച് ചെങ്കോട്ടയിൽ ആക്രമണം നടത്താൻ ഭീകരസംഘങ്ങൾ തയ്യാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകുന്നു.
മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയും പരിസരവും കനത്ത കാവലിലാണ്. ചെങ്കോട്ടയെ സ്ഫോടകവസ്തു വിമുക്ത മേഖലയാക്കാൻ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് സേനാംഗങ്ങൾക്കാണ് ചുമതല. ഇന്ത്യ-ചൈന അതിർത്തിയിൽ ഉപയോഗിക്കുന്ന ഐ.ടി.ബി.പിയുടെ പരിശീലനം ലഭിച്ച ശ്വാനസേന 24 മണിക്കൂറും ചെങ്കോട്ടയിൽ സുരക്ഷ ഒരുക്കുന്നുണ്ട്. സുരക്ഷാ ഭീഷണി നിലനിൽക്കേ പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന് ബുള്ളറ്റ് പ്രൂഫ് കവചം ഒരുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.