ന്യൂഡൽഹി: ഐ.എസ് ഭീകരസംഘടനയിൽ പ്രവർത്തിക്കാനായി കേരളത്തിൽ നിന്ന് മലയാളികൾ നാടുവിട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെയും നടപടിവേണമെന്നാവശ്യപെട്ട് വിശ്വഹിന്ദു പരിഷത്ത്. മുസ്ലീം വോട്ട് ബാങ്കിൽ മാത്രം നോട്ടമിട്ട സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്ന് വി.എച്.പി ജോയിന്റ് ജനറൽ സെക്രട്ടറി ഡോ.സുരേന്ദ്രജെയിൻ ജനം ടി.വി യോട് പറഞ്ഞു.
ആഗോള ഭീകരസംഘടനയായ ഐ.എസിൽ പ്രവർത്തിക്കാനായി മലയാളികൾ നാടുവിട്ട സംഭവം നിർഭാഗ്യകരമാണ്. കേരളം ഭീകരരുടെ താവളമായി മാറുന്നുവെന്ന് സി.ബി.ഐ, ഇന്റലിജൻസ് ബ്യൂറോ, റോ തുടങ്ങിയ കേന്ദ്ര ഏജൻസികൾ പലതവണ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അതെല്ലാം അവഗണിച്ചുവെന്ന് വിശ്വഹിന്ദു ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൽ ആരോപിക്കുന്നു. മുസ്ലീം വോട്ട് ബാങ്ക് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര ഏജൻസികൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിലുള്ള അനന്തരഫലമാണ് കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്ന ഭീകരാനുകൂല സംഭവങ്ങളെന്ന് സുരേന്ദ്ര ജെയിൻ തുറന്നടിച്ചു.
സംസ്ഥാന സർക്കാർ തീവ്രവാദാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കാര്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ മുന്നറിയിപ്പുകൾ അവഗണിച്ച സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണെമെന്ന് സുരേന്ദ്ര ജെയിൻ പറഞ്ഞു.
ഭീകരർക്കെതിരേയും തീവ്രവാദാശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേയും ലൗ ജിഹാദിനെതിരേയും നടപടി കർശനമാക്കണമെന്നാവശ്യപ്പെട് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് സുരേന്ദ്ര ജെയിൻ കൂട്ടിച്ചേർത്തു.