ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യയ്ക്കെതിരേ മറ്റൊരു കേസ് കൂടി സി.ബി.ഐ രജിസ്റ്റർ ചെയ്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ പുതിയ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഇപ്പോൾ ബ്രിട്ടണിൽ താമസിക്കുന്ന വിജയ് മല്യയ്ക്കെതിരേ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. മുംബൈ, ഹൈദരാബാദ്, ഡൽഹി കോടതികളാണ് മല്യയ്ക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മല്യയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ടും ഭാരതം റദ്ദു ചെയ്തിരുന്നു.
വിവിധ ബാങ്കുകൾക്കായി 9431 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തുക നൽകാനുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്. ഈ കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.