ചെറുവത്തൂർ: മംഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിന്റെ എൻജിനിൽ തീപിടുത്തം. ശനിയാഴ്ച സന്ധ്യയ്ക്ക് ട്രെയിൻ കാര്യങ്കോട് പാലത്തിനു നടുവിലെത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ തീവണ്ടി നിർത്താനായതിനാൽ വൻ ദുരന്തം ഒഴിവായി.
തീവണ്ടിയുടെ എഞ്ചിനിൽ നിന്നാണ് തീ പടർന്നത്. തീ പടരുന്നതു കണ്ട യാത്രക്കാർ ബഹളം കൂട്ടി. ഇതു കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് തീ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. വണ്ടി നിന്നയുടനേ കമ്പാർട്ട്മെന്റുകളിൽ നിന്നും ആളുകൾ ഇറങ്ങിയോടി. തീ പടരുന്നതു കണ്ട് നാട്ടുകാരും ഓടിക്കൂടി വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു.
നീലേശ്വരം സ്റ്റേഷനു സമീപമായിരുന്നു വണ്ടി. തീവണ്ടിയ്ക്കു വേഗം കുറവായിരുന്നതിനാൽ എളുപ്പത്തിൽ നിർത്താനായതും ദുരന്തം ഒഴിവാകുന്നതിനു കാരണമായി. രാത്രി എട്ടരയോടെ മറ്റൊരു എഞ്ചിൻ കൊണ്ടുവന്നാണ് ട്രെയിനിനു യാത്ര തുടരാനായത്. യാത്രക്കാരുടെ കൂട്ടത്തിൽ മന്ത്രി അഡ്വ. കെ.രാജുവും ഉണ്ടായിരുന്നു.