ന്യൂഡൽഹി : പാകിസ്ഥാന്റെ പ്രധാന കയറ്റുമതി ഭീകരവാദവും നുഴഞ്ഞുകയറ്റക്കാരും ആയുധങ്ങളും മയക്കുമരുന്നുമാണെന്ന് ഭാരതം . ഇതിൽ ഏറിയ പങ്കും കയറ്റുമതി ചെയ്തത് ഭാരതത്തിലേക്കാണെന്നും വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ്. ജമ്മുകശ്മീരിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാമെന്ന് വ്യക്തമാക്കി പാക് വിദേശ കാര്യമന്ത്രാലയം നൽകിയ കത്ത് വിലകുറഞ്ഞ നാടകമാണെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു ശേഷം കശ്മീർ താഴ്വരയിൽ പാക് പിന്തുണയോടെ പ്രക്ഷോഭങ്ങൾ നടന്നു വരുന്ന സാഹചര്യത്തിലാണ് ഭാരതം നിലപാട് കടുപ്പിച്ചത് . നേരത്തെ കശ്മീരിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്നത് തുടരുകയാണെങ്കിൽ പാക് അധീന കശ്മീരിന്റെ കാര്യത്തിൽ ഇടപെടുമെന്നും ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രക്ഷോഭകർക്ക് നേരേ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നു കാണിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ പരാമർശത്തെ അഭിനന്ദിച്ച ബലൂച് സ്വാതന്ത്ര്യ സമര വക്താക്കൾ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രസ്താവനയിറക്കി. തുടർന്നാണ് തങ്ങളുടെ സ്വാതന്ത്ര്യ ദിനം കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി സമർപ്പിക്കുന്നെന്ന പ്രകോപനപരമായ പരാമർശം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യയിലെ പാക് പ്രതിനിധി അബ്ദുൾ ബാസിതും നടത്തിയത് .