ന്യൂഡൽഹി : പഠാൻ കോട്ട് ഭീകരാക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് കേണൽ ഇ കെ നിരഞ്ജന് ശൗര്യ ചക്ര പുരസ്കാരം . സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ധീരതയ്ക്കുള്ള പുരസ്കാരങ്ങളിലാണ് നിരഞ്ജന്റെ പേര് ഉൾപ്പെടുത്തിയത്.
ദേശീയ സുരക്ഷാസേനയിലെ ബോംബ് നിർവീര്യമാക്കുന്ന സംഘത്തിലെ അംഗമായിരുന്നു നിരഞ്ജൻ. പഠാൻ കോട്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്ത് കെട്ടിവച്ച ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിലാണ് നിരഞ്ജൻ കൊല്ലപ്പെട്ടത്.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളുമ്പിലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്.
സമാധാന കാലത്തെ ഉന്നത സൈനിക ബഹുമതിയായ അശോക ചക്ര രാഷ്ട്രീയ റൈഫിൾസ് അസം റെജിമെന്റിലെ ഹവിൽദാർ ഹംഗ്പൻ ദാദയ്ക്ക് ലഭിച്ചു.മെയ് 27 ന് കശ്മീരിൽ അതിർത്തി കടന്നെത്തിയ ഭീകരർക്ക് നേരേ നടത്തിയ പോരാട്ടത്തിന് മരണാനന്തര ബഹുമതിയായാണ് ദാദയ്ക്ക് ശൗര്യ ചക്ര നൽകിയത്.സായുധരായ നാല് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച ദാദ അതിനിടയിൽ വീരമൃത്യു വരിക്കുകയായിരുന്നു.
ഈ വർഷം 82 ധീരത പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത് . ഒരാൾക്ക് അശോക ചക്രയും 14 പേർക്ക് ശൗര്യ ചക്രയും ലഭിച്ചു. 63 പേർക്ക് സേനാ മെഡലുകളും രണ്ട് പേർക്ക് വായു സേനാ മെഡലും രണ്ട് പേർക്ക് നാവിക സേനാ മെഡലുമാണ് നൽകുന്നത് .