തൃശ്ശൂർ: വിവാദമായ കളമശ്ശേരി അനൂജ കൊലക്കേസിലെ പ്രതി പനന്തറ വലിയകത്ത് ഖലീൽ, ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ വടക്കേക്കാട് പൊലീസിന്റെ പിടിയിലായി. ഖലീലിന്റെ ആക്രമണത്തിനിരയായ ഭാര്യ കുഞ്ഞിബീവി കൈക്കും നട്ടെല്ലിനും ഗുരുതര പരിക്കുകളോടെ മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിബീവിയുടെ എല്ലുകളും തകർന്നിട്ടുള്ളതായാണ് വിവരം. മറ്റൊരു സ്ത്രീയുമായുള്ള അസാന്മാർഗ്ഗികബന്ധം ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.
വിവാഹവാഗ്ദാനം നൽകി എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന അനൂജയെ ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു ഖലീൽ. അവിടെ വച്ചായിരുന്നു അനൂജ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. തല മുണ്ഡനം ചെയ്ത് കുങ്കുമനിറത്തിലുള്ള ചുരിദാർ അണിഞ്ഞ നിലയിലായിരുന്നു അനൂജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് അറസ്റ്റിലായിരുന്ന ഖലീലിനെ മാദ്ധ്യമപ്രവർത്തകർക്കു പോലും കാണാൻ സാധിക്കാതെ പൊലീസ് രഹസ്യ കേന്ദ്രത്തിലേയ്ക്കു മാറ്റിയെന്ന് ആരോപണമുണ്ടായിരുന്നു.
2004ൽ യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഇതു കൂടാതെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടയാളാണ് മുപ്പത്തിയഞ്ചുകാരനായ ഖലീൽ.