ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 186 കോടി രൂപയുടെ സ്വർണ്ണപ്പാത്രങ്ങൾ കാണാതായതായി സി.എ.ജി റിപ്പോർട്ട്. ഇതു സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും മുൻ സി.എ.ജി വിനോദ് റായി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
1990 – 2002 കാലയളവിൽ ക്ഷേത്രത്തിലെ ബി നിലവറ കുറഞ്ഞത് ഏഴു പ്രാവശ്യമെങ്കിലും തുറന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്നു മുതൽ 1000 വരെ ക്രമനമ്പരുകളുള്ള സ്വർണ്ണപ്പാത്രങ്ങൾ 2002 വരെയുള്ള ഉത്സവങ്ങൾക്കായി പുറത്തെടുത്തിരുന്നു. അതിനു ശേഷം 1001 മുതലുള്ളവയും പുറത്തെടുത്തു. അതേസമയം 2011 ഏപ്രിൽ ഒന്നിനു പുറത്തെടുത്ത ഒരു സ്വർണ്ണപ്പാത്രത്തിന്റെ നമ്പർ 1998 ആണെന്നും അതിനാൽ കുറഞ്ഞത് അത്രയും എണ്ണം സ്വർണ്ണപ്പാത്രങ്ങളെങ്കിലും ക്ഷേത്ര മുതൽക്കൂട്ടിൽ ഉണ്ടാവേണ്ടതാണെന്നും വിലയിരുത്തപ്പെടുന്നു.
776 കിലോ തൂക്കം വരുന്ന ഏകദേശം 769 സ്വർണ്ണപ്പാത്രങ്ങൾ കാണാതെയായിട്ടുണ്ടെന്നും, നിലവിൽ 397 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളുവെന്നുമാണ് കണക്ക്. തിരുവാഭരണത്തിനായി ഉരുക്കിയ 822 പാത്രങ്ങൾ കഴിച്ചുള്ള സംഖ്യയാണിത്.
ഇതു കൂടാതെ ജി നിലവറയിൽ ഏകദേശം 14 ലക്ഷം രൂപ വില വരുന്ന 35 കിലോ വെള്ളിക്കട്ടികളുടെയും കുറവുണ്ട്. 2009 -2014 കാലഘട്ടത്തിൽ ക്ഷേത്രഭണ്ഡാരത്തിൽ കാണിക്കയായി സമർപ്പിക്കപ്പെട്ട 14.78 ലക്ഷം രൂപയോളം മൂല്യം കണക്കാക്കുന്ന സ്വർണ്ണം, വെള്ളി നടവരവിന്റെ കണക്കും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.