ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് വിവിധ ഇടങ്ങളിൽ അങ്ങിങ്ങ് ആക്രമണം. കശ്മീരിൽ സി.ആർ.പി.എഫ് ചെക്പോസ്റ്റ് ഭീകരർ ആക്രമിച്ചു. 7 സി.ആർ.പി.എഫ് ജവാന്മാർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. കശ്മീരിൽ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മണിപ്പൂരിലും അസമിലും സ്ഫോടന പരമ്പര.
രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഴുകവേ ജമ്മുകശ്മീരിൽ രണ്ടിടത്ത് ആക്രമണമുണ്ടായി. ശ്രീനഗറിനടുത്ത് നൗഹട്ട മേഖലയിൽ ഇന്ന് രാവിലെ സി.ആർ.പി.എഫ് ചെക്ക് പോസ്റ്റ് ഭീകരർ ആക്രമിച്ചു. മൂന്ന് പേരടങ്ങുന്ന ഭീകര സംഘമാണ് ചെക്പോസ്റ്റിനുനേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെടുകയും നിരവധി ജവാന്മാർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. വടക്കൻ കശ്മീരിലെ അതിർത്തി പ്രദേശമായ ഉരി സെക്ടറിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമം അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി.
നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചു. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചെറിയ സ്ഫോടനപരമ്പരകൾ അരങ്ങേറി. മണിപ്പൂരിൽ രണ്ടിടത്തും അസമിൽ 5 ഇടങ്ങളിലുമാണ് തീവ്രത കുറഞ്ഞ സ്ഫോടനമുണ്ടായത്.
ടിൻസുകിയ, ചറൈഡ എന്നീ ജില്ലകളിൽ ഏഴു മണിക്കും എട്ടു മണിക്കും ഇടയിലായിരുന്നു സ്ഫോടനം. ഉൾഫ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് അസം പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നു. മണിപ്പൂരിലെ ഇംഫാലിലും രണ്ടിടത്ത് സ്ഫോടനം നടന്നു. സ്ഫോടങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല.