കോഴിക്കോട്: നാദാപുരത്ത് യൂത്ത്ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിന്റെ വധവുമായി ബന്ധപ്പെട്ട് വളയം പ്രദേശത്തുള്ള സി.പി.എം നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. കൊലപാതകം നടത്തിയത് വളയം സ്വദേശികളാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. വളയം ഏരിയ സെക്രട്ടറിയുടെ വീടുൾപ്പെടെ പൊലീസ് പരിശോധന നടത്തിയതായാണ് വിവരം.
ആക്രമണത്തിനുപയോഗിച്ച ഇന്നോവ കാർ പന്ത്രണ്ടായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേയ്ക്കു വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. വാഹനം വാടകയ്ക്കെടുത്ത് നാലാം ദിവസമാണ് കൊല നടന്നത്. അവധിക്കു നാട്ടിലെത്തിയ വിദേശമലയാളികളുടെ ആവശ്യത്തിനാണെന്നു പറഞ്ഞാണ് വാഹനം വാടകയ്ക്കെടുത്തത്. അതേസമയം വാഹനം വാടകയ്ക്കെടുത്തയാൾ ഒളിവിലാണ്. വാഹനം ഇടപാടു ചെയ്തു നൽകിയ ബ്രോക്കറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ അറിയാതെ ഈ കൊലപാതകം നടക്കില്ല എന്ന സംശയത്തിലാണ് പൊലീസ്. തൂണേരി ഷിബിൻ കൊലക്കേസിലെ പ്രതിയായിരുന്നു കൊല ചെയ്യപ്പെട്ട മുഹമ്മദ് അസ്ലം. മുഹമ്മദ് അസ്ലമിനും കുടുംബത്തിനുമെതിരേ സി.പി.എം ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.