ജമ്മുകശ്മീരിൽ സൈനിക വാഹന വ്യൂഹത്തിനു നേരേ ഭീകരാക്രമണം. രണ്ട് സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. വടക്കൻ കാശ്മീരിലെ ബാരാമുള്ളയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതിനിടെ കശ്മീരിൽ സംഘർഷങ്ങൾ നടത്തുന്നതിനായി 24 കോടി രൂപയുടെ സഹായം പാകിസ്ഥാനിൽ നിന്നും കലാപകാരികൾക്ക് ലഭിക്കുന്നതായി കേന്ദ്ര സർക്കാർ കണ്ടെത്തി .
വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ക്വാജാബാഗ് പ്രദേശത്താണ് ഭീകരാക്രമണമുണ്ടായത്. പുലർച്ചെ 2.30 ആയിരുന്നു ആക്രമണം. സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരേ ഭീകരസംഘം നിറയൊഴിക്കുകയായിരുന്നു. സുരക്ഷാസേന തിരിച്ചടിച്ചു. അല്പ സമയം ഏറ്റുമുട്ടൽ തുടർന്നതിനു ശേഷം ഭീകരർ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ജവാന്മാരും ഒരു ജമ്മു കശ്മീർ പൊലീസ് അംഗവുമാണ് കൊല്ലപ്പെട്ടത്.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവർക്കായി താഴ്വരയിൽ തിരച്ചിൽ ഊർജ്ജിതപ്പെടുത്തി. കൂടൂതൽ സൈനികരെ പ്രദേശത്തേക്കെത്തിച്ചു. പുൽവാമ ജില്ലയിലെ കാക്പോറയിൽ പൊലീസ് ചെക്പോസ്റ്റിനു നേരേ ആക്രമണമുണ്ടായി മണികൂറുകൾക്കകമാണ് ബാരാമുള്ളയി ലും സൈനിക വാഹന വ്യൂഹം ആക്രമിക്കപെടുന്നത്.
കഴിഞ്ഞ രണ്ടൂ ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാീണിത്. സ്വാതന്ത്ര്യ ദിനത്തിൽ ശ്രീനഗറിലെ നൗഹട്ടയിൽ സി.ആർ.പി.എഫ് ചെക്പോസ്റ്റിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുനു. അതേസമയം കശ്മീരിൽ നടക്കുന്ന സംഘർഷങ്ങൾക്കായി പാകിസ്ഥാനിൽ നിന്നും കോടികൾ കലാപകാരികളിലേക്കെത്തുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു.
ജമാ അത്ത് ഇസ്ലാമി, ദുക്രദൻ ഇ മി തുടങ്ങിയ സംഘടനകളിൽ നിന്നും 24 കോടി രൂപയോളം സാമ്പത്തിക സഹായം കശ്മീരിലെ കലാപകാരികൾക്ക് ലഭിക്കുന്നതായാണ് കേന്ദ്ര സർക്കാരിന് ലഭിച്ചിരിക്കുന്ന വിവരം. കശ്മീരിൽ സംഘർഷം നിലനിർത്തി ഇന്ത്യക്കെതിരെ ആയുദ്ധമാക്കാനാണ് ഇവരുടെ ലക്ഷ്യം.