അബുദാബി: അബുദാബി എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ നിലവാരം മെച്ചപ്പെട്ടതായി അബുദാബി വിദ്യാഭ്യാസ സമിതി. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ 110 സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ 47 ശതമാനം സ്കൂളുകളും മികച്ച നിലവാരത്തോടെ എ ഗ്രേഡ് ന് അർഹരായി.
അബുദാബി വിദ്യാഭ്യാസ സമിതിയുടെ 2015-16 പ്രവർത്തി വര്ഷാത്തെ പരിശോധനാ റിപ്പോര്ട്ടി ലാണ് അബൂദബിയിൽ സ്വകാര്യ സ്കൂളുകളുടെ നിലവാരം വർദ്ധിച്ചതായി കണ്ടെത്തിയത്. പരിശോധന നടത്തിയ 110 സ്കൂളുകളിൽ 47 ശതമാനം സ്കൂളുകൾക്കും എ ഗ്രേഡ് ലഭിച്ചു. പാഠ്യക്രമം, അദ്ധ്യാപനവും മൂല്യനിർണ്ണയവും, വിദ്യാർത്ഥികളുടെ നേട്ടങ്ങൾ, വ്യക്തിത്വ-സാമൂഹിക വികസനം, പരിഷ്കരണ വൈദഗ്ദ്ധ്യം, നേതൃത്വവും മാനേജ്മെന്റും, എന്നീ ആറു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സ്കൂളുകളുടെ ഗ്രേഡ് നിർണ്ണയിച്ചത്.
സ്കൂളുകൾ നന്നായി പ്രവർത്തിക്കുന്നതായും 110 സ്കൂളുകളിൽ കുറഞ്ഞത് 43 സ്കൂളുകൾ മികച്ച നിലവാരം പുലർത്തുന്നതായും പരിശോധനാ സമിതി കണ്ടെത്തി. പരിശോധന നടത്തിയ സ്കൂളുകളിൽ 12 ഇന്ത്യന്‍ സ്കൂളുകളും, 31 അമേരിക്കന്‍ സ്കൂളുകളും , 25 ബ്രിട്ടീഷ് സ്കൂളുകളുമാണുള്ളത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലെ 27 സ്കൂളുകളിലും പരിശോധന നടത്തിയിരുന്നു.
അഡെക് എന്നറിയപ്പെടുന്ന അബുദാബി വിദ്യാഭ്യാസ സമിതി, ഒന്നര മുതൽ രണ്ടു വർഷത്തിൽ ഒരിക്കൽ അബുദാബിയിലെ സ്കൂളുകൾ പരിശോധിക്കുന്നുണ്ട്. സ്കൂളുകളിലെ ഫീസ് വർദ്ധനയുടെ കാര്യത്തിൽ ഈ വർഷം 51 സ്വകാര്യ സ്കൂളുകൾക്ക് ശരാശരി ആറ് ശതമാനം ഫീസ് വർദ്ധനയ്ക്കും വിദ്യാഭ്യാസ സമിതി അനുമതി നൽകിയിരുന്നു.