കൊച്ചി: വിവരാവകാശ നിയമത്തിന് കടിഞ്ഞാണിടാനുളള നീക്കത്തിനെതിരേ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍. വിവരം നല്കേണ്ടവര് അധികാരികളായും രാജാക്കന്മാരായും സ്വയം സങ്കല്‍പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമത്തിന്റെ ഒരു പതിറ്റാണ്ട് നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരം തേടിയെത്തുന്നവരെ അതിനായി യാചിക്കുന്നവരായിട്ടാണ് ഇവര്‍ കാണുന്നത്. അവര്‍ക്ക് ദയയുണ്ടെങ്കില്‍ അത് നല്‍കും, അല്ലെങ്കില്‍ വേണ്ട എന്ന മനോഭാവമാണെന്നും വിന്‍സന്‍ എം. പോള്‍ കുറ്റപ്പെടുത്തി. ഇത് മനോഭാവത്തിന്റെ പ്രശ്നമാണ്. അത് മാറ്റിയില്ലെങ്കില്‍ വിവരാവകാശ നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍പ്പെടെ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതിന് കടിഞ്ഞാണിടാനുളള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ വാക്കുകള്‍.
അറിയാനുളള അവകാശത്തില്‍ നിന്നാണ് മാദ്ധ്യമസ്വാതന്ത്ര്യം ഉണ്ടായതെന്നും ഇത് ഹനിക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ കോടതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പരിപാടിയില്‍ സംസാരിച്ച ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഹൈക്കോടതിയുള്പ്പെടെയുളള കോടതികള്‍ ഇരുട്ടില്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ശ്രമം നടക്കുന്നതായി ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനും ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഫ്യൂഡല്‍ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ടി.ജി മോഹന്‍ദാസ്, കേരള മീഡിയ അക്കാദമി ചെയര്മാന് സെര്‍ജി ആന്റണി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.