തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിൽ മാദ്ധ്യമ പ്രവർത്തകർക്കുള്ള വിലക്ക് അവസാനിപ്പിക്കണമെന്ന് ജനം ടി വി മാനേജിങ് ഡയറക്ടർ പി വിശ്വരൂപൻ. മാദ്ധ്യമ പ്രവർത്തകരെ കോടതികളിൽ തടയുന്നത് അപകടകരമാണെന്നും, മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ജനം ടിവി നിക്ഷേപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയത മുഖ മുദ്രയാക്കിയ ജനം ടിവി മിഴി തുറന്നിട്ട് ഒരു വർഷം പിന്നിടുമ്പോൾ കൈവരിച്ച നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് തിരുവനന്തപുരത്ത് നിക്ഷേപക സംഗമം നടന്നത്. കേരളത്തിലെ മറ്റ് മാദ്ധ്യമങ്ങളിൽ തിരസ്കരിക്കപ്പെടുന്ന പല വാർത്തകളുടെയും സത്യം ജനം ടിവി തുറന്നു കാട്ടുമ്പോൾ കൈവരിക്കുന്നത് പുതിയൊരു ദൃശ്യ മാദ്ധ്യമ സംസ്കാരമാണ്.
ജനം ടിവി ദേശീയ മാദ്ധ്യമം ആകാനുള്ള പ്രയാണം ആരംഭിച്ചിരിക്കുകയാണെന്നും, സംസ്ഥാനത്തെ കോടതികളിൽ മാദ്ധ്യമ പ്രവർത്തകർക്കുള്ള വിലക്ക് അവസാനിപ്പിക്കണമെന്നും ജനം ടിവി മാനേജിങ് ഡയറക്ടർ പി വിശ്വരൂപൻ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ബോധത്തെ ആക്രമിക്കാൻ കേരളത്തിലെ മാദ്ധ്യമങ്ങൾ തുടങ്ങിയപ്പോൾ ഉണ്ടായ അസ്വസ്ഥതകളിൽ നിന്ന് രൂപം കൊണ്ടതാണ് ജനം ടിവി എന്ന്, ജനം ടിവി ചീഫ് കോർഡിനേറ്റർ രഞ്ജിത്ത് ആറമ്പിൽ പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് എം. എസ് കുമാർ, ഭാരതീയ വിചാര കേന്ദ്രം അക്കാദമിക് ഡീൻ കെ.എൻ മധുസൂദനൻ പിള്ള, ദക്ഷിണ മേഖല കോർഡിനേറ്റർ തിരൂർ രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജനം ടിവിയുടെ വരാനിരിക്കുന്ന പരിപാടികളെയും, ഭാവി പദ്ധതികളെയും കുറിച്ച് ജനം ടിവി മാനേജിങ് ഡയറക്ടർ പി വിശ്വരൂപൻ നിക്ഷേപകർക്കായി വിവരിച്ചു.