കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ ജാമ്യാപേക്ഷയിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും. അമീറുളിന്റെ ചോദ്യം ചെയ്യലും, തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ ഇനിയും ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പ്രതി കുറ്റം ചെയ്തിട്ടില്ലെന്നാണ് ജാമ്യഹർജ്ജിയിൽ പറഞ്ഞിട്ടുള്ളത്.
ജൂൺ പതിനാറിനാണ് അമീറുൾ ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിർദ്ദേശിക്കുന്ന ജാമ്യവ്യവസ്ഥകൾ പാലിക്കാൻ പ്രതി സന്നദ്ധനാണെന്നും, ഒളിവിൽ പോകില്ലെന്നും അമീറുളിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം, ജിഷ വധക്കേസ് ദേശീയശ്രദ്ധ നേടിയതാണെന്നും, ജാമ്യം അനുവദിച്ചാൽ അന്യസംസ്ഥാനക്കാരനായ പ്രതി ഒളിവിൽ പോകാൻ സാദ്ധ്യത കൂടുതലാണെന്നും, സാക്ഷികളെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.