ആലപ്പുഴ: ആരോഗ്യമേഖലയിലെ അഴിമതി തടയാന്‍ വിജലൻസ് സമഗ്ര അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തിന് പുറമെ ആരോഗ്യമേഖലയുമായി ബന്ധപ്പെടുന്ന വിവിധ വകുപ്പുകളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. അരോഗ്യമേഖലയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലും വിജലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ആലപ്പുഴയിലെ ആരോഗ്യവും അഴിമതിയും എന്ന വിഷയത്തിലധിഷ്ഠിതമായ അന്വേഷണ പദ്ധതിക്കാണ് ആലപ്പുഴയില്‍ വിജലന്‍സ് തുടക്കം കുറിച്ചത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം, ലഭ്യമാക്കുന്ന സേവനങ്ങള്‍, ആശുപത്രിക്ക് പുറത്തേക്ക് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ എന്നിവ വിജലന്‍സ് നിരീക്ഷിക്കും. ആരോഗ്യഭീഷണിക്ക് പ്രധാന കാരണമായ കുടിവെള്ള വിതരണത്തിലെ പാളിച്ചകളും അന്വേഷണപരിധിയില്‍ പെടും.
ഹൗസ് ബോട്ടില്‍നിന്നും കുട്ടനാട്ടിലെ പാടങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യം ജലാശയങ്ങളെ മലിനമാക്കുന്നതും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കുട്ടനാട് പാക്കേജില്‍ ആര്‍ക്കെങ്കിലും ലാഭം ഉണ്ടാക്കുന്ന തരത്തില്‍ നിര്‍മ്മാണം മാറ്റിയിട്ടുണ്ടോയെന്നതും പരിശോധിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.