തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരിയെ ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്തു നിന്ന് മാറ്റി. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യപ്രകാരമാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തത്. എൻ.സി.പി നേതൃത്വവും തച്ചങ്കരിയെ മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
തച്ചങ്കരിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുൻപിൽ അവമതിപ്പുണ്ടാക്കിയെന്നും, ഗതാഗതവകുപ്പ് മന്ത്രിയായ തന്നോടാലോചിക്കാതെയാണ് തച്ചങ്കരി പല പ്രധാന തീരുമാനങ്ങളും എടുക്കുന്നതെന്നും ശശീന്ദ്രൻ മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു.
ഹെൽമറ്റില്ലാത്തവർക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനവും, ട്രാൻസ്പോർട്ട് കമ്മീഷണറുടെ ജന്മദിനം ആഘോഷിക്കാൻ ആർ.ടി ഓഫീസുകൾക്ക് നിർദ്ദേശം നൽകിയതും അടക്കമുള്ള തച്ചങ്കരിയുടെ പല തീരുമാനങ്ങളും വിവാദമായിരുന്നു.
അതേസമയം, തച്ചങ്കരിക്ക് പുതിയ നിയമനം ഒന്നും ഇതു വരെ നൽകിയിട്ടില്ല. ഗതാഗത കമ്മീഷണർ പദവിയിലേക്ക് മറ്റാരെയും നിയമിച്ചിട്ടുമില്ല.