ഐഎസ് ഭീകരരെ തുരത്താനെന്ന പേരിൽ വടക്കൻ സിറിയയിൽ തുർക്കി നടത്തുന്ന സൈനിക നീക്കം കുർദുകൾക്ക് നേരെ തിരിയുന്നതിൽ മുന്നറിയിപ്പുമായി അമേരിക്ക. കുർദുകൾക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്ക തുർക്കിയോട് ആവശ്യപ്പെട്ടു. കുർദ് വംശഹത്യക്കെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താൻ എന്ന പേരിൽ തുർക്കി സിറിയയിൽ നടത്തുന്ന സൈനിക നീക്കം ആറാം ദിവസം പിന്നിടുമ്പോഴാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തുന്നത്. ആക്രമണം ഐഎസിന്റെ സ്വാധീന മേഖലകളിലെന്നാണ് തുർക്കിയുടെ അവകാശവാദം. എന്നാൽ ആക്രമണ മേഖലകളിൽ ഐഎസിന്റെ സ്വാധീനമില്ലെന്ന് യുഎസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
കുർദ് വിമതരെ ലക്ഷ്യം വച്ചുള്ള തുർക്കിയുടെ ആക്രമണം അപ്രതീക്ഷിതമാണെന്നും അത് അവസാനിപ്പിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് ആവശ്യപ്പെട്ടു. വിഷയം ചർച്ചചെയ്യാൻ തുർക്കി പ്രസിഡന്റ് തയിബ് എർദോഗണുമായി അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ കൂടിക്കാഴ്ച നടത്തും. ചൈനയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ജറാബ്ലസ്, ജബ് അൽ കുസ്സ, അൽ അമാരസ് എന്നീ മേഖലകളിൽ തുർക്കി ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. രാജ്യ അതിർത്തി ലംഘിച്ചതിനാലാണ് കുർദു ഭീകരർക്കെതിരെ ആക്രമണം നടത്തിയതെന്നാണ് തുർക്കിയുടെ വാദം.
അതേസമയം കൂടുതൽ സ്ഥലങ്ങളിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കാനും തുർക്കി ലക്ഷ്യമിടുന്നുണ്ട്.