മലപ്പുറം: നിലമ്പൂർ എം.എൽ.എ പിവി അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലം സ്വദേശിനി രംഗത്ത്. നിലമ്പൂരിലെ തങ്ങളുടെ റബ്ബർ എസ്റ്റേറ്റ് എംഎൽഎയും ഗുണ്ടകളും ചേർന്ന് കയ്യടക്കാൻ ശ്രമിക്കുകയാണെന്നും തടയാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ജയ മുരുകേഷ് ആരോപിക്കുന്നു.
പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗള്‍ എസ്റ്റേറ്റ് പി.വി അന്‍വര്‍ എംഎല്‍എയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായാണ് ഇവരുടെ ആരോപണം. സംഭവത്തെക്കുറിച്ച് കോടതിയിൽ പരാതി നൽകിയതിനെത്തുടർന്ന് എംഎല്‍എയും സംഘവും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവിനെ വെല്ലുവിളിച്ച് എംഎൽഎ പിവി അൻവറിന്റെ അനുയായികൾ എസ്റ്റേറ്റിൽ കടന്നുകയറി പ്രശ്നങ്ങൾ ഉണ്ടാക്കി.
എസ്റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ എംഎല്‍എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് പി.വി.അൻവറിന്റെ സഹായികളായ ഫൈസല്‍, സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര് റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി ഓഫീസ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇവർ പറയുന്നു. എംഎല്‍എ എസ്റ്റേറ്റ് മാനേജര്‍ അനീഷിനെ മൊബൈല്‍ഫോണില്‍ വിളിച്ച് താന്‍ സ്ഥലം എം.എല്‍.എയാണെന്നും സ്ഥലം വാങ്ങിയതായും തന്റെ ആള്ക്കാര് വരുമ്പോള്‍ സഹകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.