ദുബായ്: ദുബായ് നിരത്തുകൾ കീഴടക്കാൻ ഡ്രൈവറില്ലാ വാഹനവും. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡ്രൈവറില്ലാതെ ഓടുന്ന വാഹനം പരീക്ഷണയോട്ടം തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ 700 മീറ്റര്‍ റൂട്ടിലാണ് ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നത്.
ദുബായിയെ സ്മാർട്ട് നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ വാഹനം ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിരത്തിൽ ഇറക്കുന്നത്. ദുബായ് ബുർജ് ഖലീഫക്ക് സമീപം ഡൗണ്‍ ടൗണില്‍ പ്രത്യേകം തയാറാക്കിയ 700 മീറ്റര്‍ റൂട്ടിലാണ് ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തുന്നത്.
ഇമാർ പ്രോപ്പർട്ടീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും ചേർന്നുള്ള സംരംഭം പുതിയ സാങ്കേതിക വിദ്യയുടെ ആദ്യഘട്ടമായാണ് അവതരിപ്പിക്കുന്നത്. 2030ഓടെ ദുബായിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം ഡ്രൈവറില്ലാതെ ഓടുന്നതാക്കി മാറ്റാനാണ് ആര്.ടി.എയുടെ തീരുമാനം. നേരത്തെ നിശ്ചയിച്ച പാതയിലൂടെയാണ് ഡ്രൈവർ ഇല്ലാതെ ഈ ഇലക്ട്രിക് വാഹനം ഓടുക. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലായിരിക്കും വാഹനം സഞ്ചരിക്കുന്നത്. പരമാവധി 40 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനും ഇതിനു സാധിക്കും.
വഴിയിൽ തടസ്സവും മറ്റ് പ്രശ്നങ്ങളുമുണ്ടായാൽ വാഹനത്തിലെ സെൻസർ വഴി കൂട്ടിയിടി ഒഴിവാക്കാനുള്ള സങ്കേതിക വിദ്യയും മികച്ച സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഉണ്ട്. ഒരുമാസക്കാലമാണ് പരീക്ഷണയോട്ടം നടത്തുക. യാത്രക്കാർക്ക് സൗജന്യമായി ഈ റൂട്ടില്‍ വാഹനത്തില്‍ യാത്ര ചെയ്യാം. വാഹനത്തിൽ 10 മുതൽ 12 പേർക്ക് വരെ സഞ്ചരിക്കാം. ഭാവിയില്‍ ബുർജ് ഖലീഫ, ദുബായ് മാള്‍, ദുബായ് ഓപ് റ, എന്നിവയെ ബന്ധിപ്പിച്ച് സർവീസ് തുടങ്ങാനും ആലോചനയുണ്ട്. ഈസി മൈൽ–ഓമ്നിക്സ് കമ്പനിയാണ് ഡ്രൈവർ ഇല്ലാ വാഹനത്തിന്റെ നിർമാതാക്കൾ.